ന്യൂനമർദപാത്തിയും ചക്രവാതച്ചുഴിയും; അതിതീവ്ര മഴ, 3 ജില്ലകളിൽ റെഡ് അലർട്ട്
AI Image
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് അതിതീവ്ര മഴ. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ-പടിഞ്ഞാറൻ മധ്യ-കിഴക്കൻ അറബിക്കടലിന്‍റെ കൂടുതൽ ഭാഗങ്ങൾ, മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ് എന്നിവടങ്ങളിലെ കൂടുതൽപ്രദേശങ്ങൾ, കൂടാതെ തെലങ്കാനയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷം വ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യൻ മേഖലയ്ക്ക് മുകളിലായി ന്യൂന മർദപാത്തിയും കൊങ്കൺ തീരത്തിന് സമീപം മധ്യ-കിഴക്കൻ അറബിക്കടലിന് മുകളിലായി ചക്രവാത ചുഴിയും സ്ഥിതി ചെയ്യുന്നതിനാൽ
ജൂൺ 9 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കും ജൂൺ 12 വരെ ശക്തമായ മഴയ്ക്കും ( Heavy rainfall) സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മലപ്പുറം, വയനാട്എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടുണ്ട്.
കേരള -ലക്ഷദീപ് - കർണാടക തീരങ്ങളിൽ ജൂൺ 10 വരെ വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി പ്രദേശം, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രപ്രദേശ് തീരം, ഒഡിഷ തീരം, പശ്ചിമ ബംഗാൾ തീരം, അതിനോട് ചേർന്ന വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ തെക്കൻ മ്യാന്മാർ അതിനോട് ചേർന്ന വടക്ക് കിഴക്ക് ബംഗാൾ ഉൾക്കടൽ മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.