വനാതിർത്തിയിൽ നലയുറപ്പിച്ചിരിക്കുന്ന വീരൻകുടി ആദിവാസി കോളനി നിവാസികൾ. വനംവകുപ്പ് അധികൃതർ സമീപം. Metro Vaartha
Kerala

വാഗ്ദാനങ്ങൾ പാഴായി; വീരൻകുടിയിലെ ആദിവാസികൾ പ്രതിഷേധവുമായി വനഭൂമിയിൽ | Video

ഉൾക്കാട്ടിൽ നിന്ന് മാറ്റിപ്പാർപ്പിക്കാനുള്ള നടപടി വൈകുന്ന സാഹചര്യത്തിലാണ് ആദിവാസികൾ വനഭൂമി കൈയേറാൻ തുനിഞ്ഞത്. അധികൃതർ ഇതു തടഞ്ഞതിനെത്തുടർന്ന് രാത്രിയും വനത്തിൽ തുടരുകയാണിവർ.

നീതു ചന്ദ്രൻ

മലക്കപ്പാറ: പുനരധിവാസം അടക്കമുള്ള സർക്കാർ വാഗ്ദാനങ്ങളെല്ലാം പാഴായതോടെ മലക്കപ്പാറയിലെ വീരൻകുടി ആദിവാസി ഊരിലെ അന്തേവാസികൾ പ്രതിഷേധം ശക്തമാക്കി. പുനരധിവാസവും വഴിയും സുരക്ഷിതമായ താമസ സൗകര്യവും അടക്കമുള്ള ആവശ്യങ്ങൾക്ക് ശാശ്വത പരിഹാരം കാണാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണിവർ.

വീരൻകുടി ആദിവാസി കോളനി നിവാസികളെ അനുനയിപ്പിക്കാൻ വനംവകുപ്പ് അധികൃതരുടെ ശ്രമം.

വാഗ്ദാനങ്ങളെല്ലാം പാഴായതോടെ ശനിയാഴ്ചയാണ് മലക്കപ്പാറയിൽ നിന്ന് വന ഭൂമി തുടങ്ങുന്ന പ്രദേശത്തായി ഇവർ ഷെഡ് കെട്ടി പ്രതിഷേധിക്കാൻ തീരുമാനിച്ചത്. എന്നാൽ, വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ ഷെഡ് നിർമാണം തടഞ്ഞു. ഇതോടെ പ്രദേശത്തു നിന്ന് മടങ്ങിപ്പോകാതെ സമരം രൂക്ഷമാക്കിയിരിക്കുകയാണിവർ. ഏഴ് കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും അടക്കം ഊരിലേക്ക് മടങ്ങിപ്പോകാതെ വനഭൂമിയിൽ ഇരുന്ന് രാവ് വെളുപ്പിക്കുകയാണ്. ആറു വർഷമായി തുടരുന്ന ദുരവസ്ഥ പരിഹരിക്കാമെന്ന വാഗ്ദാനം നടപ്പിലാകാത്തതിനാലാണ് പ്രതിഷേധമെന്ന് ഇവർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. ട്രൈബൽ, വില്ലേജ് ഓഫിസർമാർ വിവരമറിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

മലക്കപ്പാറ വീരൻകുടി കോളനിയിൽ നിന്നുള്ള വഴി

പാത അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാത്ത ഉൾക്കാട്ടിൽ നിന്ന് മാറ്റിപ്പാർപ്പിക്കാനുള്ള നടപടി വൈകുന്ന സാഹചര്യത്തിലാണ് ആദിവാസികളുടെ പ്രതിഷേധം. മഴക്കാലം തുടങ്ങിയാൽ കടുത്ത മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശത്താണ് നിലവിൽ വീരൻകുടി ഊര്. വന്യജീവികളുടെ ആക്രമണവും ഇവരെ ഭീതിയിലാഴ്ത്തുന്നുണ്ട്. അസുഖബാധിതരായവർക്ക് ചികിത്സ നൽകണമെങ്കിൽ പോലും അഞ്ച് കിലോമീറ്ററോളം കാടും മലയും നടന്നു കയറേണ്ട സാഹചര്യമാണ് വീരൻകുടിയിൽ ഇപ്പോഴുമുള്ളത്.

ഈ സാഹചര്യത്തിലാണ് വീരൻകുടിയിലുള്ളവരെ ഞണ്ടുതുട്ടൽ പാറയിലേക്ക് മാറ്റിപ്പാർപ്പിക്കുമെന്നും, 8.7 ഏക്കർ ഭൂമി കണ്ടെത്താനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും, പാത നിർമിക്കാൻ സൈനിക എൻജിനീയറിങ് വിഭാഗത്തിന്‍റെ സഹായം തേടിയിട്ടുണ്ടെന്നും സർക്കാർ പ്രഖ്യാപിച്ചത്. പക്ഷേ, നടപടികൾ ഇപ്പോഴും കടലാസിൽ തന്നെ കുരുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വീരൻകുടിയിൽ മണ്ണിടിച്ചിൽ നിരന്തരം സംഭവിക്കുന്നുണ്ട്. ഓരോ വർഷവും ഇടവപ്പാതിയും തുലാവർഷവും കനക്കുമ്പോൾ ഉരുൾപൊട്ടലുണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ബോധ്യപ്പെടുത്തി കോളനിയിലുള്ളവരെ മലക്കപ്പാറയിലെ കമ്യൂണിറ്റി ഹാളിലേക്കു മാറ്റിപ്പാർപ്പിക്കുകയാണ് പതിവ്.

വനത്തിൽ തമ്പടിച്ചിരിക്കുന്ന വീരൻകുടി ആദിവാസി കോളനി നിവാസികൾ.

മുതുവാൻ വിഭാഗത്തിലുള്ള ഏഴ് കുടുംബങ്ങളാണ് വീരൻകുടിയിലുള്ളത്- 11പുരുഷന്മാരും 6 സ്ത്രീകളും 9 കുട്ടികളും. ഇതിൽ രണ്ടു പേർ അറുപതിൽ കൂടുതൽ പ്രായമായമുള്ളവരാണ്. ഊരിലെ അന്തേവാസിയായ 90 വയസിൽ അധികം പ്രായമുള്ള കമലമ്മ അടുത്തിടെ ചികിത്സ കിട്ടാതെ പുഴുവരിച്ച അവസ്ഥയിൽ മരണപ്പെട്ടിരുന്നു. എന്നിട്ടും അധികൃതർ തിരിഞ്ഞു നോക്കാതെ വന്നപ്പോഴാണ് പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി