File image
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്താൻ നേതാക്കളുമായി മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച വൈകിട്ടാവും നിർണായക കൂടിക്കാഴ്ച. വി.ഡി. സതീശൻ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവരെ ഒറ്റയ്ക്കൊറ്റയ്ക്ക് കണ്ട് സംസാരിക്കാനാണ് തീരുമാനം.
നേതാക്കളുടെ മനസറിഞ്ഞ ശേഷം ഖാർഗെ കെപിസിസിയുടെ നിലപാടറിയാൻ അധ്യക്ഷൻ സണ്ണി ജോസഫുമായും സംസാരിക്കും.
ഭൂരിപക്ഷ എംഎൽഎമാരുടെ പിന്തുണ കെസിക്കാണ്. എന്നാൽ ഘടക കക്ഷികളുടെ പിന്തുണ വി.ഡി. സതീശനാണ്. സീനിയോറിറ്റി പരിഗണിക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം. ഇത്തരത്തിൽ 3 പേരും മൂന്ന് തലത്തിൽ നിൽക്കുകയാണ്. ഇതെല്ലാം പരിഗണിച്ച് ഖാർഗെ നൽകുന്ന റിപ്പോർട്ട് പരിഗണിച്ചായിരിക്കും ഹൈക്കമാൻഡ് ഒരു തീരുമാനം എടുക്കുക. എന്നാൽ മുഖ്യമന്ത്രി ചർച്ചയുടെ ഒരു ഘട്ടത്തിലും രാഹുൽ ഗാന്ധി ഇടപെട്ടിട്ടില്ലെന്നാണ് വിവരം.
മുഖ്യമന്ത്രി ആരാവുമെന്നറിയാൻ കേരളം കാത്തിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലം വന്ന് ആറാം ദിനത്തിലും ഒരു തീരുമാനത്തിലെത്താൻ കോൺഗ്രസിനായിട്ടില്ലെന്ന് ശ്രദ്ധേയമാണ്. ശനിയാഴ്ച വൈകിട്ട് പ്രഖ്യാപനമുണ്ടാവുമെന്നും തിങ്കളാഴ്ച സത്യപ്രതിജ്ഞയുണ്ടാവുമെന്ന തരത്തിലെല്ലാം സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തു വരുന്നുണ്ടെങ്കിലും എന്നാവും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന എന്നതിൽ വ്യക്തതയില്ല. ഈ മാസം 23 ന് സർക്കാരിന്‍റെ കാലാവധി കഴിയും വരെയെ കോൺഗ്രസിന് സമയം ലഭിക്കൂ.