"മരിക്കാൻ പേടിയാണ്, വേറെ നിവൃത്തിയില്ല"; സോഷ്യൽ മീഡിയയിൽ വിഡിയോ പോസ്റ്റ് ചെയ്ത് ഹോട്ടലുടമ തൂങ്ങിമരിച്ചു
തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വിഡിയോ പോസ്റ്റ് ചെയ്ത് ഹോട്ടലുടമ തൂങ്ങി മരിച്ചു. വിളവൂർക്കൽ ഈഴക്കോട് ഗ്രീൻവില്ല ഗാർഡൻസിൽ പ്രദീപ് ആണ് മരിച്ചത്. സമ്പാദിച്ച പണം നഷ്ടമായെന്നും രണ്ടാം ഭാര്യയും അവരുടെ അമ്മയും കാരണമാണ് ആത്മഹത്യ ചെയ്യുന്നത് എന്ന് പറഞ്ഞാണ് വിഡിയോ. രാത്രി സോഷ്യൽ മീഡിയയിൽ വിഡിയോ പോസ്റ്റ് ചെയ്ത ശേഷം കാർപോർച്ചിലെ സീലിങ് ഹുക്കിൽ തൂങ്ങി മരിക്കുകയായിരുന്നു.
എട്ട് വർഷമായി തച്ചോട്ട് കാവ് ജംക്‌ഷനു സമീപം ഹോട്ടൽ നടത്തിവരികയായിരുന്നു പ്രദീപ്. ആദ്യവിവാഹബന്ധം പിരിഞ്ഞതിനു ശേഷം കുറച്ചുനാൾ മുൻപാണ് രണ്ടാമതു വിവാഹം കഴിച്ചത്. ആദ്യവിവാഹത്തിലെ മകൾക്കും രണ്ടാം ഭാര്യയ്ക്കുമൊപ്പമാണ് പ്രദീപ് താമസിച്ചിരുന്നത്. മരിക്കണമെന്ന് ആഗ്രഹമില്ലെന്നും തനിക്ക് മരിക്കാൻ പേടിയാണെന്നും പ്രദീപ് വിഡിയോയിൽ പറയുന്നുണ്ട്.
രണ്ടാം ഭാര്യയും അവരുടെ അമ്മയും ഹോട്ടലിന് എതിർവശം പെയിന്റിങ് വർക്ക് ഷോപ്പ് നടത്തുന്ന ആളുമാണ് തന്‍റെ മരണത്തിന്‍റെ കാരണം എന്നാണ് പ്രദീപിന്‍റെ ആരോപണം. രണ്ടാംഭാര്യയുടെ അമ്മയാണ് കുടുംബത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയത്. അപകടത്തിൽപ്പെട്ട് കാലൊടിഞ്ഞ് കഴിഞ്ഞ ഒന്നര മാസമായി പ്രദീപ് ചികിത്സയിലായിരുന്നു. ഈസമയം ഭാര്യ ഒരു തരത്തിലും സഹായിച്ചില്ലെന്നും തന്റെ അച്ഛനോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്നതായും വിഡിയോയിലുണ്ട്.
കഴിഞ്ഞ ഒന്നരമാസമായി ഒറ്റയ്ക്കാണ് പ്രദീപ് വീട്ടിൽ താമസിച്ചിരുന്നത്. പ്രദീപിന് വൻ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും വിഡിയോയിൽ പറയുന്നു. ഫോൺ തുറക്കേണ്ടതെങ്ങനെയാണെന്നും പണം കൊടുക്കാനുള്ളവരുടെ പട്ടികയും രേഖപ്പെടുത്തിയിട്ടുണ്ട്. മലയിൻകീഴ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)