ബാങ്ക് ഇടപാട് വിവരങ്ങൾ നൽകിയില്ല; സൗബിനെ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ്

 
Kerala

ബാങ്ക് ഇടപാട് വിവരങ്ങൾ നൽകിയില്ല; സൗബിനെ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ്

സൗബിനെ ഉടനെ തന്നെ ചോദ‍്യം ചെയ്യുമെന്നും കൊച്ചി പൊലീസ് പറഞ്ഞു

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പുക്കേസിൽ അറസ്റ്റിലായ നടൻ സൗബിൻ ഷാഹിറിനെ വീണ്ടും വിളിപ്പിക്കുമെന്ന് പൊലീസ്. ബാങ്ക് ഇടപാടുകളുടെ വിവരങ്ങളടക്കം ലഭിച്ചിട്ടില്ലെന്നും നടൻ നൽ‌കിയ രേഖകൾ പൂർണമല്ലെന്നും കണക്കുകൾ ഇനിയും ഹാജരാക്കാനുള്ളതായും പൊലീസ് പറഞ്ഞു. സൗബിനെ ഉടനെ തന്നെ ചോദ‍്യം ചെയ്യുമെന്നും കൊച്ചി പൊലീസ് കൂട്ടിച്ചേർത്തു.

രണ്ട് ദിവസം നീണ്ട ചോദ‍്യം ചെയ്യലിനു ശേഷമാണ് നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്‍റണി എന്നിവരെ മരട് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യം ലഭിച്ചതിനാൽ അറസ്റ്റു ചെയ്തതിനു പിന്നാലെ മൂന്നു പേരെയും ജാമ്യത്തിൽ വിടുകയായിരുന്നു.

ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ നൽകിയ പരാതിയിലാണ് കേസെടുത്തത്. സിനിമയ്ക്ക് ലഭിക്കുന്ന ലാഭവിഹിതത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന് കാണിച്ച് പണം വാങ്ങിയെന്നും, നിർമാണച്ചെലവ് പെരുപ്പിച്ചു കാണിച്ചെന്നുമായിരുന്നു സിറാജിന്‍റെ പരാതി.

നിർമാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ച് ഏഴുകോടി രൂപ വാങ്ങിയെന്നും സിറാജ് പറഞ്ഞിരുന്നു. എന്നാൽ, 22 കോടി രൂപ ചെലവായെന്നത് കള്ളമാണെന്നും സിനിമയ്ക്കായി നിർമാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നായിരുന്നു പൊലീസ് റിപ്പോർട്ട്.

18.65 കോടി രൂപമാത്രമാണ് ചിത്രത്തിനായി ചെലവായതെന്നും, സിനിമ സൂപ്പർ ഹിറ്റായിട്ടും വാങ്ങിയ പണത്തിന്‍റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ വാഗ്ദാനം നല്‍കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്നാണ് പ്രതിയാക്കപ്പെട്ട നിര്‍മാതാക്കളുടെ വാദം. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങി. അതിനാൽ വലിയ തുക നഷ്ടത്തിലായി. അതുകൊണ്ടാണ് സിറാജിന് ബാക്കി തുക നൽകാതിരുന്നതെന്നും നിർമാതാക്കൾ വാദിച്ചിരുന്നു.

സർവകലാശാല സമരം; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർക്കെതിരേ ജാമ‍്യമില്ലാ കേസ്

സിംബാബ്‌വെക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക

ഹോട്ടൽ ഉടമയെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

യെമൻ പൗരനെ കൊന്ന കേസ്: നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന്

ഹിന്ദു പിന്തുടർച്ചാവകാശം: സ്വത്തിൽ പെൺമക്കൾക്കും ഇനി തുല‍്യ അവകാശം