സംസ്ഥാനത്ത് ഇറച്ചി വില കുതിക്കുന്നു; കാരണങ്ങൾ ഇങ്ങനെ!!
meat - representative image
കോട്ടയം: സംസ്ഥാനത്ത് ഇറച്ചിവില കൂടുന്നു. ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഇറക്കുമതി കുറഞ്ഞതാണ് ഇറച്ചിവില വർധിക്കാൻ കാരണം. കന്നുകാലി, കോഴി എന്നിവയുടെ വരവിലാണ് വൻ ഇടിവുണ്ടായിരിക്കുന്നത്.
ഒരു കിലോ പോത്തിറച്ചി വില 400 ൽ നിന്ന് 500 ലേക്ക് കുതിച്ചു. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള വരവ് പകുതിയായി കുറഞ്ഞതും ചരക്കുനീക്കത്തിലെ തടസങ്ങളുമാണ് പോത്തിറച്ചിയുടെ വില കൂട്ടുന്നത്. ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇറച്ചി കയറ്റുമതി സ്ഥാപനങ്ങൾ ഉയർന്നവിലയ്ക്ക് പോത്തുകളെ വാങ്ങുന്നതും കേരളത്തിലേക്കുള്ള ഇറക്കുമതി കുറയാൻ കാരണമായിട്ടുണ്ട്.
ഇതിന് പുറമേ, ലോകമാർക്കറ്റിൽ ഇന്ത്യൻ പോത്തിറച്ചിക്ക് വലിയ ഡിമാന്‍റാണ്. അതിനാൽ കയറ്റുമതി സ്ഥാപനങ്ങൾ ഗ്രാമീണമേഖലകളിൽ വരെ എത്തി പോത്തുകളെ വാങ്ങിക്കൊണ്ടുപോകുന്നു. ഇതും വില വർധനവിനെ സ്വാധീനിച്ചിട്ടുണ്ട്.
പോത്തിറച്ചിക്ക് പിന്നാലെ കോഴിയിറച്ചി വിലയും കൂടുകയാണ്. മൂന്ന് ദിവസത്തിനിടയിൽ കോഴിയിറച്ചിവില 135-ൽനിന്ന് 175 രൂപയിലെത്തി. ഉയർന്ന ചൂടുകാരണം കോഴിക്കുഞ്ഞുങ്ങൾ വ്യാപകമായി ചത്തു. ഇത് വിലക്കയറ്റത്തിന് കാരണമായെന്ന് കോഴിയിറച്ചി വിൽപ്പനക്കാർ പറഞ്ഞു. പാചകവാതകപ്രതിസന്ധിയും കനത്ത വേനലും വന്നതോടെ ഏപ്രിൽ മാസത്തിൽ കോഴിയിറച്ചി വില കുറഞ്ഞിരുന്നു. ഇതോടെ കോഴികുഞ്ഞുങ്ങളെ വളർത്താനോ വാങ്ങാനോ കച്ചവടക്കാർ മടിച്ചു. അതിനാൽ തന്നെ ഇപ്പോൾ ആവശ്യത്തിന് കോഴിയിറച്ചി കിട്ടാനില്ലെന്നതാണ് വാസ്തവം.