മന്ത്രി അനൂപ് ജേക്കബ്
തിരുവനന്തപുരം: സംസ്ഥാനത്തെ തിയെറ്ററുകളിൽ പോപ്കോണും കുപ്പിവെള്ളവും അമിതവിലയ്ക്ക് വിൽക്കുന്നുവെന്ന പരാതിയിൽ ഇടപെടാൻ സർക്കാരിനു പരിമിതിയുണ്ടെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. കാലങ്ങളായി നിലനിൽക്കുന്ന പ്രശ്നമാണിത്. കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു.
പോയ്ക്കറ്റിൽ ഇടാതെയാണ് നിലവിൽ പോപ്കോൺ വിൽക്കുന്നത്. പായ്ക്കറ്റിൽ വിൽക്കുമ്പോഴാണ് അതിന്‍റെ തൂക്കവും എംആർപിയും പരിശോധിക്കാനാവുക. തിയെറ്ററിൽ പോപ്കോണിന്‍റെ വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ എന്നും അതിൽ പറഞ്ഞിരിക്കുന്ന വിലയിലാണോ വിൽക്കുന്നതെന്നുമാണ് ഇപ്പോൾ വകുപ്പ് പരിശോധിക്കുന്നത്. അതിൽ കൂടിയ വിലയിൽ വിറ്റാൽ നടപടി സ്വീകരിക്കും.
തിയെറ്ററിനുള്ളിൽ പുറത്തുനിന്നുള്ള വെള്ളം അനുവദിക്കാത്തത് ഉപഭോക്താക്കളുടെ അവകാശം ഹനിക്കുന്നതും ഒപ്പം മനുഷ്യാവകാശ ലംഘനവുമാണ്. വീട്ടിൽ നിന്ന് കൊണ്ടുവരുന്ന വെള്ളം കുടിക്കേണ്ട തരത്തിൽ ആരോഗ്യപ്രശ്നമുള്ളവർ ഉണ്ടാകും. അവർക്കുൾപ്പടെ വെള്ളം കൊണ്ടുവരുന്നത് അനുവദിക്കാതിരിക്കുന്നത് ശരിയല്ല. കൂടാതെ കുടിവെള്ളത്തിന് അമിത വില ഈടാക്കുന്നത് ഒഴിവാക്കുകയും വേണമെന്നും അനൂപ് ജേക്കബ് പറഞ്ഞു.