സർവകലാശാലാ ബിൽ: വ്യാജപ്രചാരണം വിശാല ലക്ഷ്യങ്ങളെ തമസ്‌കരിക്കാനെന്ന് മന്ത്രി ബിന്ദു
തിരുവനന്തപുരം: സർവകലാശാലാ നിയമങ്ങളിലും ചട്ടങ്ങളിലുമുള്ള കാലഹരണപ്പെട്ട പല ഭാഗങ്ങളും ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രപരിഷ്‌കരണത്തിന് തടസമാണെന്നു കണ്ടാണ് ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷനുകളുടെ ശുപാർശ പ്രകാരം സർവകലാശാലാ നിയമ ഭേദഗതി ബിൽ കൊണ്ടുവരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു.
ഏറ്റവും വേഗത്തിലും ലളിതമായും വിദ്യാർഥി സമൂഹത്തിന് സേവനങ്ങൾ ഉറപ്പാക്കലും വികേന്ദീകൃത ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്തലും ഗവേഷണ മേഖലയിൽ കാലികമായ മാറ്റത്തിന് കളമൊരുക്കലും അടക്കമുള്ള വിശാലമായ ഉദ്ദേശ്യലക്ഷ്യങ്ങളോടെയുള്ളവയാണ് ബില്ലിലെ വ്യവസ്ഥകൾ.
കോളെജ് അധ്യാപകർ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവി വഹിക്കുന്ന കാലയളവ് വേതനമില്ലാത്ത അവധിയായി കണക്കാക്കാമെന്ന ബില്ലിലെ ഒരു വ്യവസ്ഥയാണ് വ്യക്തിപരമായ ആരോപണത്തിന് ചില മാധ്യമങ്ങളും ഏതാനും പ്രതിപക്ഷ എംഎൽഎമാരും കാരണമാക്കുന്നത്. ഇത് സേവന കാലാവധി 3 വർഷം കൂടി ബാക്കി നിൽക്കെ 2021ൽ സ്വയം വിരമിക്കൽ നേടി പിരിഞ്ഞ കോളെജ് അധ്യാപികയായ തനിക്ക് അനുകൂലമാക്കാനാണെന്നു ദുർവ്യാഖ്യാനിക്കുന്നതിൽ ദുഷ്ടബുദ്ധിയുണ്ട്. ഒരു മുൻകാല പ്രാബല്യവും ഈ വ്യവസ്ഥയിൽ ഇല്ലെന്നത് മറച്ചുവച്ചാണ് ഈ പ്രചാരണം.
വ്യാജ വിവരങ്ങൾ അവതരിപ്പിക്കുന്നതിലെ അധാർമികത ഇതു പ്രചരിപ്പിക്കുന്നവർ പരിശോധിക്കണം. കൃത്രിമമായ ആരോപണങ്ങളുയർത്തി ഈ പ്രവർത്തനങ്ങൾ നയിക്കുന്നതിലെ ധാർമികവീര്യം കെടുത്താമെന്നത് ആരുടെതായാലും വെറും വ്യാമോഹം മാത്രമാണ് മന്ത്രി ഡോ. ബിന്ദു പ്രസ്താവനയിൽ പറഞ്ഞു.