തിരുവനന്തപുരം: തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസ് ട്രെയ്‌നിന് വെള്ളിയാഴ്ച മുതൽ 20 റേക്കുകൾ. ഇതിലൂടെ 312 സീറ്റുകൾ കൂടുതലായി ലഭിക്കും. നിലവിൽ 16 കോച്ചുള്ള വന്ദേഭാരതിന് (20634/20633) പകരമാണ് ഈ പുതിയ ട്രെയ്‌ൻ.
20 കോച്ചുകളുള്ള വന്ദേഭാരത് അടുത്തിടെ റെയ്ൽവേ അവതരിപ്പിച്ചപ്പോൾ രണ്ടെണ്ണം ചെന്നൈ ഇന്‍റഗ്രൽ കോച്ച് ഫാക്റ്ററിയിൽനിന്ന് പുറത്തിറങ്ങി. അതിലൊന്ന് ദക്ഷിണ- മധ്യ റെയ്ൽവേയ്ക്കും രണ്ടാമത്തേത് ദക്ഷിണ റെയ്ൽവേയ്ക്കും കൈമാറി. റൂട്ട് നിശ്ചയിക്കാത്തതിനാൽ ദക്ഷിണ റെയ്‌ൽവേയുടെ വണ്ടി ചെന്നൈ അമ്പത്തൂരിൽ ഒന്നര മാസം കിടന്നു. അതാണ് കേരളത്തിലേക്കെത്തുന്നത്. ചെന്നൈ സെൻട്രൽ ബേസിൻ ബ്രിഡ്ജിൽ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗം പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകി.
16 കോച്ചുള്ള തിരുവനന്തപുരം- കാസർകോട്- തിരുവനന്തപുരം വന്ദേഭാരതിലെ 1,016 സീറ്റും നിറഞ്ഞാണ് ഓടുന്നത്. 4 കോച്ചുകൾ അധികം വരുമ്പോൾ 312 സീറ്റുകൾ വർധിക്കും.
ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം- മംഗളൂരു വന്ദേഭാരതിൽ 8 കോച്ചുകളാണുള്ളത്. ഇതിനു പകരം 20 കോച്ചുള്ള വണ്ടി രണ്ടാംഘട്ടത്തിൽ വരും.
കേരളത്തിൽനിന്ന് കൊണ്ടുപോകുന്ന 16 കോച്ചുള്ള വന്ദേഭാരത് ദക്ഷിണ റെയ്‌ൽവേയുടെ അധിക വണ്ടിയായി (സ്പെയർ) തത്കാലം ഉപയോഗിക്കും. മൈസൂരു- ചെന്നൈ വന്ദേഭാരതിന്‍റെ ഒരുമാസത്തെ അറ്റകുറ്റപ്പണി ഫെബ്രുവരിയിൽ നടക്കുമ്പോൾ ആ സമയം ഈ വണ്ടി പകരം ഓടിക്കാനാണ് തീരുമാനം. മൂന്നു വർഷത്തിലൊരിക്കലാണ് ഇത്തരം ഷെഡ്യൂൾ വരിക.