കൈക്കൂലി കേസിൽ എൻഫോഴ്സ്മെന്‍റ് ഏജന്‍റുമാർ വിജിലൻസിന്‍റെ പിടിയിലായ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്

 
Kerala

കൈക്കൂലി കേസ്: ഇഡി ഉദ്യോഗസ്ഥർ വിജിലൻസിന്‍റെ പിടിയിലായ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്

അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പ്രതികൾക്കായി മൂവാറ്റുപുഴ വിജിലൻസ് കോടതി അനുവദിച്ചത്.

കൊച്ചി: കേസ് ഒഴിവാക്കുന്നതിനായി രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട എൻഫോഴ്സ്മെന്‍റ് ഏജന്‍റുമാർ വിജിലൻസിന്‍റെ പിടിയിലായ സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കേസിലെ പ്രതികളായ മുരളി മുകേഷിനും രഞ്ജിത് ആർ വാര്യർക്കും വിൽസണും എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് അസിസ്റ്റന്‍റ് ഡയറക്‌ടർ ശേഖർ കുമാറുമായി അടുത്ത ബന്ധമെന്ന് വിജിലൻസ്. അറസ്റ്റിലായ രണ്ട് പേരും കേസ് ഒത്തുതീർപ്പാക്കുന്നതിലെ മുഖ്യകണ്ണികളാണെന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പ്രതികൾക്കായി മൂവാറ്റുപുഴ വിജിലൻസ് കോടതി അനുവദിച്ചത്.

ചാർട്ടേഡ് അക്കൗണ്ടന്‍റായ രഞ്ജിത് ആർ വാര്യരാണ് കേസിലെ മുഖ്യ കണ്ണിയെന്നാണ് കണ്ടെത്തൽ. ഇയാൾക്കാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അസിസ്റ്റന്‍റ് ഡയറക്ടറായ ശേഖർ കുമാറുമായി അടുത്ത ബന്ധമുള്ളത്. ഇയാളുടെ ഇടപാടുകൾ കൈകാര്യം ചെയ്തിരുന്നവരാണ് പിടിയിലായ വിൽസൺ, മുരളി മുകേഷ് എന്നിവർ എന്നുമാണ് വിവരം. രഞ്ജിത് ആർ വാര്യരുടെ മൊബൈൽ ഫോണുകളടക്കം വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്. ‌

കൊട്ടാരക്കര സ്വദേശിയും കശുവണ്ടി വ്യവസായിയുമായ പരാതിക്കാരന് കശുവണ്ടി വ്യവസായ സ്ഥാപനത്തിന് ടേണോവർ കൂടുതലാണെന്നും കണക്കുകളിൽ വ്യാജ രേഖകൾ കാണിച്ച് പണം കൂടുതലും വിദേശത്താണ് ഉപയോഗിക്കുന്നതെന്നും കാണിച്ച് കൊച്ചിയിലെ ഇഡി ഓഫിസിൽ നിന്നും 2024-ൽ ഒരു സമൻസ് ലഭിച്ചിരുന്നു.

അത് പ്രകാരം കൊച്ചി ഇഡി ഓഫീസിൽ ഹാജരായ പരാതിക്കാരനോട് വളരെ വർഷങ്ങൾക്ക് മുമ്പ് നടത്തിയ ബിസിനസുകളുടെ രേഖകളും കണക്കുകളും ഹാജരാക്കാൻ ആവശ്യപ്പെടുകയും അല്ലാത്ത പക്ഷം കേസെടുക്കുമെന്നും മറ്റും പറഞ്ഞിരുന്നു. തുടർന്ന് ഇഡി ഓഫീസിലെ ഏജന്‍റാണെന്ന് പറഞ്ഞ് വിൽസൺ പരാതിക്കാരനെ പല പ്രാവശ്യം ഫോണിൽ വിളിക്കുകയും നേരിൽ കാണുകയും ചെയ്തു.

കേസിൽ നിന്ന് ഒഴിവാക്കണമെങ്കിൽ രണ്ട് കോടി രൂപ ഇഡി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു എന്നും പരാതിക്കാരനോട് പറയുകയും ചെയ്തിരുന്നു. ഇഡി ഓഫീസുമായി തന്‍റെ ബന്ധം തെളിയിക്കുന്നതിനായി ഇഡി ഓഫീസിൽ നിന്നും പരാതിക്കാരന് വീണ്ടും സമൻസ് അയപ്പിക്കാമെന്ന് വിൽസൺ പറയുകയും ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായി മേയ് 14 ന് പരാതിക്കാരന് വീണ്ടും ഇഡി യിൽ നിന്നും സമൻസ് ലഭിച്ചിരുന്നു.

കേസ് ഒഴിവാക്കുന്നതിനായി 50 ലക്ഷം രൂപ വീതം നാല് തവണകളായി രണ്ട് കോടി രൂപ ആക്സിസ് ബാങ്കിന്‍റെ മുംബൈയിലുളള അക്കൗണ്ടിലേക്ക് അയക്കണമെന്നും രണ്ട് ലക്ഷം രൂപ പണമായി നേരിട്ട് വിൽസനെ ഏൽപ്പിക്കണമെന്നും ഒപ്പം അമ്പതിനായിരം രൂപ കൂടി അധികമായി അക്കൗണ്ടിൽ ഇട്ട് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരൻ എറണാകുളം വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍