ക്യാൻസർ മൂർച്ഛിച്ചു; 'നന്ദു' കടുവയ്ക്ക് ദയാവധം
തൃശൂർ: തൃശൂർ സുവോളജിക്കൽ പാർക്കിൽ പരിചരണത്തിലായിരുന്ന 'നന്ദു' എന്ന ആൺകടുവയുടെ ദയാവധം നടത്തി. നന്ദുവിന് വായയിൽ ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. വിദഗ്ദ്ധ വെറ്ററിനറി ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ചികിത്സ നൽകിയിരുന്നെങ്കിലും രോഗം മൂർച്ഛിക്കുകയും കടുവക്ക് ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത വിധം ആരോഗ്യനില വഷളാവുകയും ചെയ്തിരുന്നു. ഇതോടെയാണ് ദയാവധം നടത്തിയത്.
വയനാട്ടിൽ നിന്ന് രക്ഷപ്പെടുത്തി പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ച കടുവയായിരുന്നു നന്ദു. ആരോഗ്യനിലയിൽ പുരോഗതിക്ക് ഉണ്ടാവില്ലെന്ന വെറ്ററിനറി വിദഗ്ദ്ധരുടെ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലും ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ ഉത്തരവ് പ്രകാരമായിരുന്നു ദയാവധം. തുടർന്ന് മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം മാനദണ്ഡങ്ങൾ പാലിച്ച് തൃശൂർ സുവോളജിക്കൽ പാർക്ക് വളപ്പിൽ സംസ്‌കരിച്ചു.