മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ
ന്യൂഡൽഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന കേരള ഹൈക്കോടതിയുടെ പ്രഖ്യാപനം സുപ്രീംകോടതി സ്റ്റേ ചെയ്തു. ഭൂമിയിൽ തൽസ്ഥിതി തുടരാൻ സുപ്രീംകോടതി നിർദേശിച്ചു. വഖഫ് ഭൂമിയല്ലെന്ന ഉത്തരവിനെതിരേ എന്തുകൊണ്ട് സംസ്ഥാനസർക്കാർ അപ്പീൽ ഫയൽ ചെയ്യാത്തതെന്നും കോടതി ചോദിച്ചു. അതേസമയം മുനമ്പം വിഷയത്തിൽ സർക്കാർ രൂപീകരിച്ച ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ ജുഡീഷ്യൽ കമ്മീഷന് പ്രവർത്തനം തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ച സുപ്രീംകോടതി ജനുവരി 27ന് ആരംഭിക്കുന്ന ആഴ്ച വിശദമായ വാദം കേൾക്കാനും തീരുമാനിച്ചു.
മുനമ്പത്തെ ഭൂമി വഖഫ് ആണോ അല്ലയോ എന്നത് കേരള ഹൈക്കോടതിയുടെ പരിഗണനയിൽ ഉണ്ടായിരുന്ന ഹർജിയിലെ വിഷയമായിരുന്നില്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
പരിഗണന വിഷയം മറികടന്നാണ് ഹൈക്കോടതി മുനമ്പത്തെ ഭൂമി വഖഫയല്ലെന്ന് വിധിച്ചതെന്ന് ജസ്റ്റിസുമാരായ മനോജ് മിശ്ര, ഉജ്ജ്വൽ ഭുയാൻ എന്നിവർ അടങ്ങിയ ബെഞ്ച് പറഞ്ഞു. തുടർന്നാണ് ഭൂമി വഖഫല്ലെന്ന ഭാഗം സ്റ്റേ ചെയ്യുകയും തൽസ്ഥിതി തുടരാനും കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവിലെ മറ്റ് ഭാഗങ്ങൾക്ക് സ്റ്റേ ബാധകമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മുനമ്പം വിഷയത്തിലെ ജുഡിഷ്യൽ കമ്മീഷൻ നിയമനത്തെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചവർ വെറും പൊതുതാൽപ്പര്യഹർജിക്കാരാണെന്ന് സംസ്ഥാന സർക്കാർ വാദിച്ചു.വഖഫ് മുത്തവലി പോലുള്ളവരല്ല ഹർജിയും ആയി ഹൈക്കോടതിയിൽ എത്തിയതെന്നും സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും സ്റ്റാൻഡി കോൺസുൽ സി.കെ.ശശിയും കോടതിയിൽ പറഞ്ഞു.
ഹൈക്കോടതി ഉത്തരവിനെതിരേ ഹൈക്കോടതിയിൽ തന്നെ പുനപരിശോധന ഹർജി ഫയൽ ചെയ്തിട്ടുണ്ടെന്ന് കേരള വഖഫ് ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചു.കേരള വഖഫ് ബോർഡ് 2019ൽ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാക്കി വിജ്ഞാപനം ചെയ്തത് തങ്ങൾക്ക് നോട്ടീസ് നൽകാതെയാണെന്ന് ഭൂവുടമകൾക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.ചിദംബരേഷ് വാദിച്ചു. 70 വർഷത്തോളമായി മുനമ്പത്ത് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളാണ് ഭൂവുടമകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂവുടമകൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ മന്ദീർ സിങ് ഹാജരായി