എം.വി. ജയരാജൻ
കണ്ണൂർ: ബിജെപി പ്രവർത്തകന്‍ സൂരജ് വധക്കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾ നിരപരാധികളാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. ഇവരെ രക്ഷിക്കാനായി കോടതി വിധിക്കെതിരേ അപ്പീൽ നൽകുമെന്നും ടിപി കേസ് പ്രതിയായ ടി.കെ. രജീഷിന്‍റെ പേര് പിന്നീടാണ് കേസിൽ പ്രതി ചേർത്തതെന്നും ജയരാജൻ പറഞ്ഞു.
കണ്ണൂർ മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകനായിരുന്ന സൂരജിനെ കൊന്ന കേസിൽ ഒന്നു മുതൽ 9 വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തലശേരി ജില്ലാ സെഷൻസ് കോടതിയുടേതായിരുന്നു വിധി. പത്താം പ്രതി പ്രകാശനെ കോടതി വെറുതെവിട്ടു.
മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്‍റെ സഹോദരൻ മനോരജ് നാരായണൻ, ടിപി കേസ് പ്രതി ടി.കെ. രജീഷ് അടക്കമുള്ളവർ കുറ്റക്കാരാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. സൂരജ് സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിലെ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നായിരുന്നു കുറ്റപത്രം.
28 സാക്ഷികളെ വിസ്തരിച്ച കേസിൽ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി 12 സിപിഎം പ്രവർത്തകരെയാണ് അറസ്റ്റു ചെയ്തിരുന്നത്. ഇതിൽ 2 പ്രതികൾ സംഭവ ശേഷം മരിച്ചു. 2005 ഓഗസ്റ്റിലാണ് കൊലപാതകം നടന്നത്. രാവിലെ 8 മണിയോടെ ഓട്ടോയിലെത്തിയ സംഘം രാഷ്ട്രീയ വിരോധത്താൽ സൂരജിനെ ബോംബെറിഞ്ഞ ശേഷം കൊന്നുവെന്നാണ് കേസ്.