file image
തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവർത്തകരെയും സമൂഹമാധ്യമങ്ങൾ വഴി അധിക്ഷേപിച്ച കേസിൽ സസ്പെൻഷനിൽ കഴിയുന്ന എൻ. പ്രശാന്ത് ഐഎഎസിനെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഹിയറിങ്ങിന് വിളിച്ചതിനു പിന്നാലെ വിചിത്ര ആവശ്യവുമായി പ്രശാന്ത്. ഹിയറിങ് റെക്കോർഡ് ചെയ്യണമെന്നും ലൈവായി സ്ട്രീം ചെയ്യണമെന്നുമാണ് പ്രശാന്തിനെ ആവശ്യം.
പെതുതാത്പര്യം പരിഗണിച്ചാണ് ആവശ്യം ഉന്നയിച്ചതെന്നാണ് പ്രശാന്തിന്‍റെ പ്രതികരണം. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് എൻ. പ്രശാന്ത് കത്തയച്ചു. പ്രശാന്തിനെതിരേ വകുപ്പു തല നടപടിയുമായി മുന്നോട്ട് പോവാനിരിക്കെയാണ് ഹിയറിങ് നടത്താൻ തീരുമാനിച്ചത്.
ഏപ്രിൽ 16 നാണ് നേരിട്ട് ഹിയറിങ്ങിന് ഹാജരാവാനാണ് ചീഫ് സെക്രട്ടറി പ്രശാന്തിന് നോട്ടീസയച്ചത്. പ്രശാന്ത് ഐഎഎസിന്‍റെ പരാതികൾ നേരിട്ട് കേൾക്കാൻ മുഖ്യമന്ത്രി നിർദേശിച്ചതിനെ തുടർന്നാണ് ചീഫ് സെക്രട്ടറി ഹിയറിങ്ങിന് വിളിച്ചത്. കഴിഞ്ഞ നവംബറിലാണ് പ്രശാന്ത് സസ്പെൻഷനിലായത്.
ചീഫ് സെക്രട്ടറിയുടെ കാരണം കാണിക്കൽ നോട്ടീസിന് തിരിച്ച് വിശദീകരണ നോട്ടീസ് പ്രശാന്ത് നൽകിയിരുന്നു.
ഉന്നത ഉദ്യോഗസ്ഥരെയും സഹപ്രവർത്തകനെയും നവമാധ്യമത്തിലൂടെ അധിക്ഷേപിച്ച ആരോപണത്തിലാണ് എൻ. പ്രശാന്തിന് സസ്പെൻഷൻ ലഭിക്കുന്നത്. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്ട്രേറ്റീവ് സർവീസിന് അവമതിപ്പുണ്ടാക്കിയെന്നും സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു.
കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നൽകാതെ പ്രശാന്ത് ചീഫ് സെക്രട്ടറിയോട് ചോദ്യങ്ങൾ ചോദിച്ചതും വലിയ വിവാദമായിരുന്നു. ഇതിന്, ആദ്യം നൽകേണ്ടത് മറുപടിയാണെന്നും തെളിവുകള്‍ ആവശ്യപ്പെടേണ്ടത് അന്വേഷണ സമിതിക്ക് മുന്നിലാണെന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി.