പ്രതി കേഡല്‍ ജിന്‍സണ്‍ രാജ
file image
തിരുവനന്തപുരം: നാടിനെ നടുക്കിയ നന്തൻകോട് കൂട്ടക്കൊലക്കേസിൽ പ്രതി കേഡല്‍ ജിന്‍സന് രാജയ്ക്ക് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ വിഷ്ണുവാണ് ശിക്ഷ വിധിച്ചത്.
4 വിവിധ വകുപ്പുകളിലായി പ്രതി ആകെ 26 വർഷം തടവുശിക്ഷ അനുഭവിക്കണം. ഓരോ കൊലപാതകത്തിന് 3 ലക്ഷം രൂപ പിഴയടയ്ക്കണമെന്നും ഈ തുക പ്രതിയുടെ അമ്മാവന്‍ സുന്ദരത്തിന് കൈമാറണമെന്നും കോടതി വ്യക്തമാക്കി.
പ്രതിക്ക് മാനസിക വൈകല്യമുണ്ടെന്നും, പ്രായം പരിഗണിക്കണമെന്നുമാണ് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ മാനസിക രോഗമുള്ള ഒരാള്‍ എങ്ങനെ 3 പേരെ കത്തിച്ചു കൊല്ലുമെന്നും കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായതിനാൽ കേസിലെ ഏകപ്രതിയായ കേഡല്‍ ജിന്‍സണ്‍ രാജയാക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്.
കുടുംബാംഗങ്ങളുമായുള്ള വ്യക്തിവിരോധം കാരണം അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊന്ന് മൃതദേഹങ്ങള്‍ കത്തിച്ചുവെന്നതാണ് കേസ്. കഴിഞ്ഞ രണ്ട് തവണയും കേസിൽ അന്തിമ വിധി പറയുന്നത് മാറ്റിയിരുന്നു.
2017 ഏപ്രിൽ 5നായിരുന്നു കൊല നടന്നത്. നന്ദൻകോട് ക്ലിഫ് ഹൗസിന് സമീപം ബെയിൽസ് കോമ്പൗണ്ടില്‍ താമസിച്ചിരുന്ന റിട്ട. പ്രഫ. രാജ തങ്കം (60), ഡോ. ജീൻ പദ്മ (58), ഇവരുടെ മകൾ കരോലിൻ (26), ബന്ധുവായ ലളിത (70) എന്നിവരാണ് കൊല്ലപ്പെട്ടത്. 3 മൃതദേഹങ്ങള്‍ കത്തിച്ച നിലയിലും ഒരെണ്ണം ബെഡ് ഷീറ്റിൽ പൊതിഞ്ഞ നിലയിലുമായിരുന്നു കണ്ടെത്തിയത്.
താന്‍ സാത്താന്‍ ആരാധന നടത്തിയിരുന്നു എന്നും ആത്മാവിനെ സ്വതന്ത്രമാക്കാനുള്ള 'ആസ്ട്രൽ പ്രൊജക്ഷന്' അടിമയാണ് താനെന്നും ഇതാണ് തന്നെ കൂട്ടക്കൊലയിലേക്ക് നയിച്ചതെന്നുമായിരുന്നു ജിന്‍സണ്‍ അന്ന് പൊലീസിനു നൽകിയ മൊഴി.
കൊലപാതകത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇയാൾ തന്‍റെ മാതാപിതാക്കളുടെ ഡമ്മികളെ സൃഷ്ടിക്കുകയും അവയിൽ പരീക്ഷണം നടത്തുകയും കോടാലി ഉപയോഗിച്ച് കഴുത്ത് അറുക്കുന്നതെങ്ങനെയെന്ന് ഇന്‍റർനെറ്റിൽ നോക്കി പഠിച്ചിരുന്നതായും പൊലീസ് തെളിവുകളായി കണ്ടെത്തിയിരുന്നു. ചെന്നൈയിലേക്ക് രക്ഷപെട്ട പ്രതി തിരിച്ചെത്തിയപ്പോഴാണ് തമ്പാനൂരിൽ വച്ച് അറസ്റ്റ് ചെയ്യുന്നത്.