അർഷിദ്
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരന്‍റെ മരണത്തിൽ ദുരൂഹത. തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മരിച്ചെന്നായിരുന്നു രണ്ടാനച്ഛന്‍റെ മൊഴി. ഇൻക്വസ്റ്റിൽ കുഞ്ഞിന്‍റെ ശരീരത്തിൽ മർദനത്തിന്‍റെ പാടുകൾ കണ്ടെത്തി. സംഭവത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരേ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി.
കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ടാനച്ഛൻ അഷ്കർ ചോറ് കൊടുക്കുന്നതിനിടെ കുട്ടി ഛർദിച്ചിരുന്നു. ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എന്ന് പറഞ്ഞാണ് കുഞ്ഞിനെ എസ്എടി ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ മാതാവ് അഖില തമിഴ്നാട്ടിൽ നൃത്തപരിപാടിക്ക് പോയിരിക്കുകയായിരുന്നു.
കുഞ്ഞിനെ രണ്ടാനച്ഛൻ സ്ഥിരമായി മർദിക്കാറുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഒരു മാസം മുൻപ് ഇയാൾ കുട്ടിയുടെ കൈ ഒടിച്ചതായും പരാതിയിലുണ്ട്. കുട്ടിയുടെ അമ്മയുടെ അമ്മയും അച്ഛന്‍റെ അഛനും ചേർന്നാണ് പരാതി നൽകിയത്. കുട്ടിക്ക് രണ്ട് ദിവസം മുൻപ് മർദനമേറ്റ പാടുകൾ ശരീരത്തിലുണ്ടെന്നാണ് അൻക്വസ്റ്റ് റിപ്പോർട്ടിലുള്ളത്. പ്രാഥമിക വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അമ്മയ്ക്കും രണ്ടാനച്ഛനും എതിരേ കേസെടുക്കും.