അർഷിദ്, അഷ്കർ
നെടുമങ്ങാട്: ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാനച്ഛന്‍റെ മൊഴി പുറത്ത്. ചോറ് കൊടുക്കുമ്പോൾ കുഞ്ഞ് കരഞ്ഞതിനാലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് അഷ്കർ പൊലീസിനോട് പറഞ്ഞത്. പനവൂർ കരിക്കുഴി നെല്ലിക്കുന്ന് വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദാണ് ക്രൂരമായ മർദനത്തിൽ കൊലചെയ്യപ്പെട്ടത്.
ഭക്ഷണം കഴിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞപ്പോൾ ദേഷ്യം വന്നെന്നും കുഞ്ഞിന്‍റെ തല ഭിത്തിയിൽ ഇടിപ്പിച്ചെന്നുമാണ് അഷ്കർ പൊലീസിനോട് പറഞ്ഞത്. ഇടിയുടെ ആഘാതത്തിൽ കുഞ്ഞിന്‍റെ ബോധം നഷ്ടമായി. തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അതിനിടെ കുഞ്ഞിന്‍റെ ശരീരത്തിൽ മരണകാരണമായ മർദനങ്ങൾ ഉൾപ്പടെ 51 മുറിവുകൾ കണ്ടെത്തി. പൊള്ളിച്ചതിന്‍റെ പാടും കുട്ടിയുടെ ശരീരത്തിലുണ്ട്. ലൈറ്റർ ഉപയോഗിച്ചാണ് കുഞ്ഞിനെ പൊള്ളിച്ചത് എന്നാണ് അഷ്കർ പറഞ്ഞത്.
അതിനിടെ തെളിവെടുപ്പിന് എത്തിച്ച അഷ്കറിനെ നാട്ടുകാർ കൈയേറ്റം ചെയ്തു. അഷ്കർ ആദ്യ ഭാര്യയേയും ക്രൂരമായി ഉപദ്രവിച്ചിരുന്നെന്ന് ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ അഷ്കർ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും ഇതേക്കുറിച്ച് അഖിലയോട് പറഞ്ഞിട്ടുണ്ട് എന്നുമാണ് നാട്ടുകാർ പറയുന്നത്. ഒരു മാസം മുൻപാണ് കുട്ടിയുമൊത്ത് അഖില അഷ്കറിനൊപ്പം താമസം തുടങ്ങിയത്.