ഹര്‍ത്താൽ; വിവിധയിടങ്ങളിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞു, ദേശീയപാതയിൽ കണിയാപുരത്ത് വൻ ഗതാഗതകുരുക്ക്
കൊച്ചി: അഞ്ചരക്കണ്ടി ഡെന്‍റൽ കോളെജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണത്തിൽ, വിവിധ ദളിത് സംഘടനകളും നിതിൻ രാജ് ആക്ഷൻ കൗൺസിലും ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹർത്താൽ 6 മണി മുതൽ ആരംഭിച്ചു. വിവിധയിടങ്ങളിൽ കെഎസ്ആർടിസി, പ്രൈവറ്റ് ബസുകളടക്കം സർവീസുകൾ നടത്തുന്നുണ്ട്.
എന്നാൽ ചിലയിടങ്ങളിൽ സമരക്കാർ കെഎസ്ആർടിസി ബസുകളടക്കം തടയുന്നുണ്ട്. തിരുവനനന്തപുരം തമ്പാനൂർ, നെടുമങ്ങാട്, കഴക്കൂട്ടം കണിയാപുരം ഭാഗത്ത് കെഎസ്ആർടിസി ബസുകൾ തടഞ്ഞു. ഇവിടങ്ങളിലെ ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് ഹർത്താൽ അനുകൂലികളുടെ പ്രതിഷേധം. ചിലയിടത്ത് പൊലീസ് ഇടപെട്ട് വാഹനങ്ങൾ കടത്തിവിട്ടു.
മാത്രമല്ല, തിരുവനന്തപുരത്ത് കഴക്കൂട്ടം മുതൽ കണിയാപുരം വരെയാണ് വലിയരീതിയിലുള്ള ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെയാണ് ഗതാഗതകുരുക്കുണ്ടായത്.
52 ഓളം ദളിത് സംഘടനകൾ ചേർന്നാണ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത്. രോഹിത് വെമുല നിയമം നടപ്പാക്കുക, നിതിൻ രാജിന്‍റെ കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം നൽകുക, അഞ്ചരക്കണ്ടി ഡെന്റൽ കോളജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ജുഡീഷ്യൽ മേൽനോട്ടത്തിൽ കേസന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഹർത്താൽ.