നിതിന്‍ രാജ്
കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളെജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ മരണത്തില്‍ ഡിജിപിക്ക് പരാതി നല്‍കാന്‍ കുടുംബം. മകനെ തള്ളിയിട്ടു കൊന്നതെന്നാണ് കുടുംബത്തിന്‍റെ പരാതി. കോളെജ് അധികൃതര്‍ നിരന്തരം ജാതി അധിക്ഷേപം നടത്തിയിരുന്നെന്നും നിതിനെ തെരുവുപട്ടിയെന്ന് വരെ വിളിച്ചിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു.
"ഗുരുതരമായ ജാതി അധിക്ഷേപം നേരിട്ടു. തെരുവ് പട്ടി എന്ന് വിളിച്ചു. എഴുത്തും വായനയും അറിയില്ലെന്ന് അധിക്ഷേപിച്ചു. മെഡിക്കല്‍ കോളെജ് ആശുപത്രി കെട്ടിടത്തിനു മുകളില്‍ നിന്നാണ് നിതിന്‍ താഴേക്ക് വീണത്. അവിടെ പോവേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. പലര്‍ക്കും പലതരത്തിലുള്ള അധിക്ഷേപങ്ങള്‍ നേരിട്ടിട്ടുണ്ട്. ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. എന്തോ സംഭവിച്ചിട്ടുണ്ട്. നിതിന്‍ സന്തോഷവാനായിരുന്നു. ക്ലാസ് മുറിയില്‍ നിന്ന് തെരുവ് പട്ടിയെന്ന് വിളിച്ച് എച്ച്ഒഡി അധിക്ഷേപിച്ചു. നിതിന്‍ സഹോദരിയോട് വിവരങ്ങള്‍ പറഞ്ഞിരുന്നു. വീട്ടിലേക്ക് വരുമെന്ന് പറഞ്ഞയാളാണ്. ജീവനൊടുക്കേണ്ട സാഹചര്യമില്ല." വീട്ടുകാർ പറയുന്നു.
നിതിന്‍ രാജ് ആത്മഹത്യ ചെയ്തത് അധ്യാപകരില്‍ നിന്നുണ്ടായ ദുരനുഭവങ്ങളെ തുടര്‍ന്നെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖയും പുറത്തുവന്നു. വീട്ടുകാരെ കളിയാക്കുകയും, കൈയും കാലും വെട്ടുമെന്ന് അധ്യാപകരില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് സന്ദേശം.നിതിന്റെ മൃതദേഹം തിരുവനന്തപുരം പുതുക്കുളങ്ങരയിലെ വീട്ടില്‍ എത്തിച്ചു. മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.