നിതിൻ രാജ്
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. സംഭവത്തില്‍ കോളജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മലിനാണ് നിര്‍ദേശം നല്‍കിയത്.
വിസി ഗവര്‍ണറെ സന്ദര്‍ശിച്ച് വിവരങ്ങള്‍ അറിയിച്ചിരുന്നു.അതിനിടെ സര്‍വകലാശാല അന്വേഷണ സമിതി കോളജില്‍ വ്യാഴാഴ്ച തെളിവെടുപ്പ് നടത്തും. വിദ്യാര്‍ഥികളുടെ മൊഴിയെടുക്കും. രണ്ടു ദിവസം സമിതി ക്യാംപസില്‍ തെളിവെടുപ്പ് നടത്തും. ചൊവ്വാഴ്ച രാവിലെ ആരോഗ്യസര്‍വകലാശാല വിസി മോഹന്‍ കുന്നുമ്മല്‍ നിതിന്‍ രാജിന്‍റെ വീട്ടിലെത്തി മാതാപിതാക്കളും മറ്റു ബന്ധുക്കളുമായി സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് വൈസ് ചാന്‍സലര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.
സംഭവത്തില്‍ സര്‍വകലാശാല അന്വേഷണ സമിതിയെ നിയോഗിച്ച കാര്യം വിസി ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ അറിയിച്ചു. അഞ്ചരക്കണ്ടി ഡന്റല്‍ കോളജ് ആരോഗ്യ സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്ത സ്ഥാപനമാണ്. അതിനാല്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികളുമായി മുന്നോട്ടു പോകാന്‍ ഗവര്‍ണര്‍ വിസിക്ക് നിര്‍ദേശം നല്‍കി. പ്രതിസ്ഥാനത്ത് ആരായാലും ഒരു ദാക്ഷിണ്യവും വേണ്ടെന്നാണ് നിര്‍ദേശം നല്‍കിയത്.