വൈദ്യുതി നിരക്ക് വർധന ഉടനില്ല; പഴയ നിരക്ക് നവംബറിലും തുടരും Representative image
Kerala

വൈദ്യുതി നിരക്ക് വർധന ഉടനില്ല; പഴയ നിരക്ക് നവംബറിലും തുടരും

നിരക്ക് വർധന സംബന്ധിച്ച അപേക്ഷയിൽ തെളിവെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങൾ റെഗുലേറ്ററി കമ്മിഷൻ പൂർത്തിയാക്കിയിരുന്നു.

നീതു ചന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് കൂട്ടുന്നതിനുള്ള നടപടികൾ മുന്നോട്ട് പോകുന്നുണ്ടെങ്കിലും ഉടൻ വർധിപ്പിച്ചേക്കില്ല. നിലവിലെ വൈദ്യുതി നിരക്ക് നവംബറിലും തുടരാനാണ് റെഗുലേറ്ററി കമ്മിഷന്‍റെ ഉത്തരവ്. നവംബർ 30 വരെയോ പുതിയ നിരക്ക് പ്രഖ്യാപിച്ചുള്ള ഉത്തരവ് വരുന്നതു വരെയോ ആയിരിക്കും നിലവിലെ നിരക്ക് ബാധകമാവുക. കെഎസ്ഇബി സമപ്പിച്ച അപേക്ഷ പരിഗണിച്ച് പുതിയ നിരക്കുകളുടെ പ്രഖ്യാപനം നവംബർ അവസാനത്തോടെ ഉണ്ടാവുമെന്നാണ് സൂചന. നിരക്ക് വർധന സംബന്ധിച്ച അപേക്ഷയിൽ തെളിവെടുപ്പ് അടക്കമുള്ള നടപടിക്രമങ്ങൾ റെഗുലേറ്ററി കമ്മിഷൻ പൂർത്തിയാക്കിയിരുന്നു.

ഇലക്ട്രിസിറ്റി ആക്റ്റിലെ സെക്ഷൻ 64 പ്രകാരം നിരക്ക് പരിഷ്കരിക്കാനുള്ള അപേക്ഷ ലഭിച്ച് 120 ദിവസത്തിനകം തെളിവെടുപ്പുകൾ പൂർത്തിയാക്കി അന്തിമ തീരുമാനം എടുക്കണമെന്നാണ് വ്യവസ്ഥ. ഓഗസ്റ്റ് രണ്ടിനാണ് കെഎസ്ഇബി അപേക്ഷ നൽകിയത്.

നഷ്ടക്കണക്കുകൾ നിരത്തി നിരക്ക് ഉയർത്താനുള്ള കെഎസ്ഇബി ആവശ്യത്തിനെതിരെ തെളിവെടുപ്പുകളിൽ കടുത്ത വിർമശനമാണ് ഉപഭോക്താക്കളുടെ പ്രതിനിധികൾ ഉയർത്തിയത്. സ്ഥാപനം കാര്യക്ഷമമായി നടത്താനാകാത്തതിന്‍റെ ബാധ്യത വൈദ്യുതി നിരക്ക് വർധിപ്പിച്ച് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം.

അതേസമയം, വേനൽക്കാലത്തെ വലിയ തോതിലെ വൈദ്യുതി ഉപയോഗം, ഇതുമൂലം ഉയർന്ന വില നൽകി കേരളത്തിന് പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന്‍റെ അധിക ബാധ്യത എന്നിങ്ങനെയുള്ള ചെലവുകൾ നികത്താൻ നിരക്ക് വർധന അനിവാര്യമാണെന്നാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്. ഉപതെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ ഉടൻ നിരക്ക് വർധിപ്പിക്കേണ്ടന്നാണ് നിലവിലെ തീരുമാനം.

ശബരിമലയിലെ സ്വർണക്കൊള്ള; ദേവസ്വം ബോർഡ് ഉദ‍്യോഗസ്ഥന് സസ്പെൻഷൻ

''2031ൽ എല്ലാവർക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റും''; വീണാ ജോർജ്

എറിഞ്ഞിടാൻ പാക്കിസ്ഥാൻ, അടിച്ചെടുക്കാൻ ദക്ഷിണാഫ്രിക്ക; ലാഹോർ ടെസ്റ്റിൽ വാശിയേറിയ പോരാട്ടം

കണ്ണൂരിൽ ഇടിമിന്നലേറ്റ് 2 മരണം

"വള്ളസദ്യ ദേവന് നേദിക്കും മുൻപ് മന്ത്രിക്കു വിളമ്പി"; ആറന്മുള ക്ഷേത്രത്തിൽ ആചാരലംഘനമെന്ന് തന്ത്രി