പെൻഷൻ പ്രായം 60 ആക്കില്ല ; ഭരണപരിഷ്ക്കാര കമ്മിഷന്‍ ശുപാര്‍ശ തള്ളി മന്ത്രിസഭായോഗം  
Kerala

പെൻഷൻ പ്രായം 60 ആക്കില്ല ; ഭരണപരിഷ്ക്കാര കമ്മിഷന്‍ ശുപാര്‍ശ തള്ളി മന്ത്രിസഭായോഗം

സെക്രട്ടറിതല സമിതിയുടെ ശുപാർശകൾ ഭേദഗതികളോടെ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു

തിരുവനന്തപുരം: പെൻഷൻ പ്രായം 60 ആ‍യി ഉയത്തണമെന്ന ഭരണപരിഷ്ക്കരണ കമ്മിഷന്‍റെ ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തിന്‍റെ തീരുമാനം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

നാലാം ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാർശകൾ ഭേദഗതികളോടെ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു.

കെഎസ്ആർ, കെഎസ് ആൻഡ് എസ്എസ്ആർഎസ്, പെരുമാറ്റ ചട്ടങ്ങൾ ഉൾപ്പടെ സംയോജിപ്പിച്ച് കേരള സിവില്‍ സര്‍വീസ് കോഡ് രൂപീകരിക്കും. ഇതിനായി ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര വകുപ്പിനെ ചുമതലപ്പെടുത്തി.

സബോഡിനേറ്റ് സര്‍വീസിലും സ്റ്റേറ്റ് സര്‍വീസിലും പ്രൊബേഷന്‍ ഒരു തവണ മാത്രമാകും. എല്ലാ വകുപ്പുകളും രണ്ടു വര്‍ഷത്തിനകം വിശേഷാല്‍ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് നിർദേശം നല്‍കും. പ്രത്യേക ലക്ഷ്യത്തോടെ സൃഷ്ടിക്കപ്പെടുന്ന തസ്തികകള്‍ ലക്ഷ്യം പൂര്‍ത്തിയായാല്‍ അവസാനിപ്പിക്കും. ആ വകുപ്പിലെ ജീവനക്കാരെ മറ്റ് വകുപ്പുകളിൽ പുനര്‍വിന്യസിക്കും. സ്ഥലം മാറ്റം സംബന്ധിച്ച തര്‍ക്കം പരിഹരിക്കാൻ സര്‍വീസ് സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കും. ഏതെങ്കിലും തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാന്‍ പ്രത്യേകമായ പരിജ്ഞാനം ആവശ്യമാണെങ്കില്‍ അത് ആര്‍ജിക്കാന്‍ അര്‍ഹതാ പരീക്ഷ നടത്തുന്നതിനുള്ള ശുപാര്‍ശ തത്വത്തില്‍ അംഗീകരിച്ചു.

നിയമനാധികാരികള്‍ എല്ലാ വര്‍ഷവും ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണം. റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകള്‍ റദ്ദ് ചെയ്യാന്‍ പാടില്ല. തസ്തികകള്‍ ഒഴിവു വരുന്ന ദിവസം പ്രധാനമായി പരിഗണിക്കണം. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളില്‍ എംപ്ലോയ്മെന്‍റ് നിയമനം പാടില്ല. ഓരോ തസ്തികകളിലെയും ഒഴിവുകള്‍ സ്പാര്‍ക്ക് മുഖേന ലഭ്യമാക്കണം.

പെന്‍ഷന്‍ പറ്റുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ലഘൂകരിക്കും. സെക്രട്ടേറിയറ്റിലെ ലിങ്ക് ഓഫിസ് സംവിധാനം എല്ലാ ഓഫിസിലും ഏര്‍പ്പെടുത്തും. ബൈ ട്രാന്‍സ്ഫര്‍ മുഖേനയുള്ള എല്ലാ നിയമനങ്ങളും പിഎസ്‌സി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കണം. ആ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി തസ്തികയിലേക്കുള്ള മുഖ്യ ലിസ്റ്റിന്‍റെ കാലാവധി കഴിയുമ്പോള്‍ അവസാനിക്കണം.

ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളില്‍ നിയമനം വേഗത്തിലാക്കാന്‍ അംഗപരിമിതര്‍ക്കനുസൃതമായി അനുയോജ്യമായ തസ്തികകളെയും യോഗ്യതകളും സംബന്ധിച്ച് വ്യക്തത വരുത്തണം. എല്ലാ ജീവനക്കാര്‍ക്കും വാര്‍ഷിക ആരോഗ്യ പരിശോധന ഏര്‍പ്പെടുത്തും. വിരമിക്കാൻ ഒരു മാസം മുമ്പ് ജീവനക്കാരന്‍റെ പേരിലുള്ള അച്ചടക്ക നടപടികള്‍ പൂര്‍ത്തീകരിക്കണം- മന്ത്രിസഭായോഗം തീരുമാനമെടുത്തു.

കിളിമാനൂരിൽ വാഹനം ഇടിച്ച് 59 കാരൻ മരിച്ച സംഭവം; പാറശാല എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്യാൻ ശുപാർശ

മയക്കുമരുന്ന് സംഘവുമായി ബന്ധം; കർ‌ണാടകയിൽ 11 പൊലീസുകാർക്ക് സസ്പെൻഷൻ

കന്നിമാസ പൂജകൾക്കായി ശബരിമല നട ചൊവ്വാഴ്ച തുറക്കും

മണിപ്പൂരിൽ മിന്നൽ പ്രളയം; മണ്ണിടിച്ചിൽ രൂക്ഷം

അസമിൽ ഭൂചലനം; 5.9 തീവ്രത രേഖപ്പെടുത്തി