പത്തനംതിട്ട: നഴ്സിങ് വിദ്യാർഥിനിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു എസ്. സജീവൻ (22) ജീവനൊടുക്കിയ സംഭവത്തിൽ കോളെജ് പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും സസ്പെൻഡ് ചെയ്തു. പത്തനംതിട്ട ചുട്ടിപ്പാറ നഴ്സിങ് കോളെജ് പ്രിൻസിപ്പലായിരുന്ന അബ്ദുൽ സലാം, വൈസ് പ്രിൻസിപ്പൽ സജി ജോസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. പ്രിൻസിപ്പലിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.
അമ്മുവിന്‍റെ മരണത്തിൽ പ്രിൻസിപ്പലിന് അടക്കം ഉത്തരവാദിത്വമുണ്ടെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ആരോഗ്യ സർവകലാശാലയുടെ അന്വേഷണ സമിതി പരിശോധന നടത്തിയിരുന്നു. ഇതിനെത്തുടർന്നാണ് നടപടി.
നവംബര്‍ 15നാണ് ചുട്ടിപ്പാറ എസ്എംഇ കോളെജിലെ അവസാന വർഷ നഴ്സിങ് വിദ്യാർഥിയായിരുന്ന അമ്മു ഹോസ്റ്റൽ കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി മരിച്ചത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത പത്തനംതിട്ട പൊലീസ്, സഹപാഠികളുടെയും അധ്യാപകരുടെയും അമ്മുവിന്‍റെ രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. അമ്മുവിന്‍റെ സഹപാഠികളായ മൂന്ന് പെൺകുട്ടികളും സൈക്യാട്രി വിഭാഗം അധ്യാപകനും മാനസികമായി വേട്ടയാടി എന്നാണ് കുടുംബത്തിന്‍റെ പരാതി.
ആത്മഹത്യാപ്രേരണ കേസിൽ അറസ്റ്റിലായ മൂന്നു സഹപാഠികൾക്കും കോടതി പിന്നീട് ജാമ്യം അനുവദിച്ചിരുന്നു. ഇവരെ കോളെജിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. അതേസമയം, അധ്യാപകന്‍ സജീവിനെതിരെ ഇതുവരെയും നടപടി എടുത്തിട്ടില്ല.