പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു; കണ്ടെയ്ന്‍മെന്‍റ് സോൺ പ്രഖ്യാപിച്ചു
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പാലക്കാട് നാട്ടുകൽ സ്വദേശിയായ 38 വയസുകാരിക്കാണ് നിപ സ്ഥിരീകരിച്ചത്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവാണ്.
ഇതോടെ, നാട്ടുകല്‍ കിഴക്കുംപുറം മേഖലയിലെ 3 കിലോമീറ്റര്‍ പരിധി കണ്ടെയ്ന്‍മെന്‍റ് സോണായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു. കൂടാതെ, രോഗിയുടെ സമ്പർക്കപ്പട്ടികയിലെ നൂറിലധികം പേരെ ഹൈറിസ്ക് പട്ടികയിലും ഉൾപ്പെടുത്തി.
20 ദിവസം മുമ്പാണ് ഇവര്‍ക്ക് പനി ആരംഭിച്ചത്. വീടിന് സമീപത്തുള്ള പാലോട്, കരിങ്കല്‍ അത്താണി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളിലെ ക്ലിനിക്കുകളില്‍ ചികിത്സ തേടിയിരുന്നു. എന്നിട്ടും രോഗശമനം ഉണ്ടാകാതെ വന്നതോടെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലെത്തുകയായിരുന്നു.
നിലവിൽ യുവതിയുടെ സമ്പർക്ക പട്ടികയിലുള്ള ആരും ചികിത്സയിലില്ല. 3 മക്കൾക്കും നിലവിൽ രോഗലക്ഷണങ്ങളില്ല. തച്ചനാട്ടുകരയിലെ 7,8,9,11 വാര്‍ഡുകളും കരിപ്പുഴ പഞ്ചായത്തിലെ 17,18 വാര്‍ഡുകളും കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു.
പാലക്കാട് പ്രദേശത്തെ 3 സ്‌കൂളുകള്‍ താത്‌ക്കാലികമായി അടയ്ക്കാന്‍ മണ്ണാര്‍ക്കാട് എഇഒ നിര്‍ദേശം നല്‍കിയി. ആരാധനാലയങ്ങൾ അടച്ചിടാനും പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥന ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.