ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസ് ഒത്തുതീർപ്പാക്കാന്‍ ശ്രമിച്ചതായി ഗുരുതര കണ്ടെത്തൽ
പത്തനംതിട്ട: ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസ് അട്ടിമറിയിൽ ഗുരുതര കണ്ടെത്തലുകളുമായി ആഭ്യന്തരവകുപ്പ്. 17കാരിയെ ഹൈക്കോടതി അഭിഭാഷകനായ നൗഷാദ് തോട്ടത്തിൽ ബലാൽസംഗം ചെയ്ത കേസിലാണ് വലിയ അട്ടിമറി നടന്നതായി കണ്ടെത്തിയത്.
അതിജീവിതയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാന്‍ എത്തിയ അഭിഭാഷകന്‍ പതിനേഴുകാരിയായ ഇവരുടെ മകളെ പീഡിപ്പിച്ചുവെന്നാണ് കേസ്.
ഒന്നാം പ്രതിയായ നൗഷാദും രണ്ടാംപ്രതിയായ കുട്ടിയുടെ ബന്ധുവും ചേർന്ന് സിഡബ്ല്യൂസി ചെയർമാന്‍റെ ഓഫീസിൽ നേരിട്ടെത്തിയതായും കേസ് ഒത്തുതീർപ്പാക്കാന്‍ ശ്രമിച്ചതായും കണ്ടെത്തി. എന്നാൽ അതിജീവിത ശക്തമായ നിലപാടെടുത്തതോടെ സിഡബ്ല്യൂസിക്ക് റിപ്പോർട്ട് പൊലീസിന് കൈമാറണ്ടി വരികയായിരുന്നു. ഒന്നാം പ്രതിയുടെയും ഭാര്യയുടെയും ഫോൺ കോൾ രേഖകൾ ഇതിനു തെളിവാണ്.
കോന്നി ഡിവൈഎസ്പിയെയും സിഐയെയും സസ്പെൻഡ് ചെയ്തുള്ള ആഭ്യന്തര വകുപ്പ് ഉത്തരവിലാണ് ഈ ഗൗരവമേറിയ കണ്ടത്തലുകൾ. സിഡബ്ല്യൂസി റിപ്പോർട്ട് നൽകാൻ 10 ദിവസത്തെ കാല താമസം വരുത്തിയതും പ്രതികൾക്ക് ഗുണമായി മാറിയെന്നും കണ്ടെത്തി. ഗുരുതര വീഴ്ച വരുത്തിയതി എന്ന വകുപ്പുതല അന്വേഷണത്തിൽ കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട ഡിവൈഎസ്പിയെയും സിഐഎയും സസ്പെൻഡ് ചെയ്തത്.