കാസർഗോഡ്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത്‍ലാലിനെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന സിപിഎം പ്രതികൾക്ക് പരോൾ നൽകാൻ നീക്കം. കേസില്‍ വിധി വന്ന് ഒന്നരമാസം തികയും മുമ്പേ ആണ് പരോൾ അനുവദിക്കാൻ നീക്കം നടക്കുന്നത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന എട്ടാം പ്രതി സുഭീഷ്, പതിനഞ്ചാം പ്രതി സുരേന്ദ്രൻ എന്നിവരാണ് പരോളിന് അപേക്ഷ നൽകിയത്. അപേക്ഷയിൽ ജയിൽ അധികൃതർ പൊലീസിന്‍റെ റിപ്പോർട്ട് തേടി.
അതേസമയം, പ്രതികള്‍ 2 വര്‍ഷം തടവ് പൂര്‍ത്തിയാക്കിയെന്നം അതിനാൽ നിയമപ്രകാരം ഇവര്‍ പരോളിന് അര്‍ഹരാണെന്നുമാണ് കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്‍റെ വിശദീകരണം. 2019 ഫെബ്രുവരി 17ന് രാത്രി 7.45ന് പെരിയ കല്യോട്ട് വച്ചാണ് കൃപേഷിനെയും, ശരത് ലാലിനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. പിന്നീട് ഈ വർഷം ജനുവരി 3നാണ് കൊച്ചി സിബിഐ കോടതി കേസിലെ 14 പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ടി.പി ചന്ദ്രശേഖരന്‍റ വധകേസിലെ പ്രതി കൊടിസുനിക്ക് മനുഷ്യവകാശ കമ്മീഷന്‍റെ നിർദേശം മറയാക്കി പരോൾ അനുവദിച്ചതു വിവാദമായതിനു പിന്നാലെയാണ് ഈ നീക്കം.