Kerala High Court - file image
കൊച്ചി: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭ്യമാക്കുന്ന പ്രിയദർശിനി പദ്ധതിക്കെതിരേ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി. പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്നും ഉടൻ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് തമ്മനം സ്വദേശി മുഹമ്മദ് ഫിർദൗസ് ആണ് ഹർജി നൽകിയിരിക്കുന്നത്.
പദ്ധതി ഭരണഘടനാ ആർട്ടിക്കിൾ 14,15(1) എന്നിവ ഉറപ്പു നൽകുന്ന സമത്വം, വിവേചനമില്ലായ്മ എന്നിവയുടെ ലംഘനമാണ്. കേവലം ലിംഗത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രം മനുഷ്യരെ വേർതിരിക്കുന്ന വിവേചനപരമാണ്. പദ്ധതി ഏകപക്ഷീയവും വിവേചനപരമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് ഭരണഘടനാ വിരുദ്ധമായി നടപ്പിലാക്കുന്ന പദ്ധതി റദ്ദാക്കണമെന്നും തീർപ്പാകുന്നതു വരെ പദ്ധതിയുടെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി നടത്തിപ്പിനായി യാതൊരു വിധ പഠനങ്ങളോ വിലയിരുത്തലുകളോ സാമ്പത്തികാഘാത പഠനങ്ങളോ നടത്തിയില്ലെന്നും ആരോപണമുണ്ട്. തിങ്കളാഴ്ച മുതലാണ് യുഡിഎഫ് സർക്കാർ പദ്ധതി നടപ്പിലാക്കിയത്.