അനന്തു
മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് വിദ‍്യാർഥി മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരേ മനുഷ‍്യാവകാശ കമ്മിഷൻ കേസെടുത്തു. മനുഷ‍്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ വി. ദേവദാസിന്‍റെ പരാതിയിലാണ് നടപടി.
ജില്ലാ പൊലീസ് മേധാവിക്കും, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്കും കമ്മിഷൻ നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവത്തെ പറ്റി വിശദമായി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ‍്യൽ അംഗം കെ. ബൈജുനാഥ് ആവശ‍്യപ്പെട്ടു. ജൂലൈയിൽ തിരൂർ പിഡബ്ലുഡി റസ്റ്റ് ഹൗസിൽ വച്ചു നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
ജൂൺ 8ന് ആയിരുന്നു നിലമ്പൂർ വഴിക്കടവിൽ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥിയായ അനന്തു(15) മരിച്ചത്. സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഥാപിച്ച കെണിയിൽ നിന്നുമാണ് ഷോക്കേറ്റത്.
സംഭവത്തിൽ മുഖ‍്യ പ്രതിയായ വിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മനപൂർവമായ നരഹത‍്യയാണ് വിനീഷിനെതിരേ ചുമത്തിയിരിക്കുന്നത്. ചോദ‍്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. വൈദ‍്യുതി ലൈനിൽ നിന്ന് കമ്പി വലിച്ചായിരുന്നു വിനീഷ് കെണിയൊരുക്കിയത്.