അടിയേറ്റ ഷാഫി പറമ്പിൽ എംഎൽഎ ആശുപത്രിയിൽ.
File photo
കോഴിക്കോട്: പേരാമ്പ്രയിൽ തനിക്കു നേരേയുണ്ടായ പൊലീസ് നടപടി ആസൂത്രിത ആക്രമണമായിരുന്നു എന്ന് ഷാഫി പറമ്പിൽ എംഎൽഎ. കോഴിക്കോട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഷാഫി പറമ്പിൽ പൊലീസിനും സംസ്ഥാന സർക്കാരിനുമെതിരേ രൂക്ഷ വിമർശനമുന്നയിച്ചത്.
ശബരിമല ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരേ ആസൂത്രിതമായ ആക്രമണം നടത്തിയതെന്നും ഷാഫി ആരോപിച്ചു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചന ദേവസ്വം ബോർഡ് പ്രസിഡന്‍റിൽ ഒതുങ്ങന്നതല്ലെന്നും സർക്കാരിലുള്ളവരും അതിലുണ്ടായിരുന്നു എന്നും ഷാഫി.
''അയ്യപ്പന്‍റെ പൊന്നുരുക്കി ജീവിക്കാൻ തീരുമാനിച്ചവർക്ക് സർക്കാരും ദേവസ്വം ബോർഡും കൂട്ടുനിന്നു. ഇതു മറച്ചുവയ്ക്കാനാണ് പേരാമ്പ്രയിൽ യാതൊരു പ്രകോപനവും കൂടാതെ സംഘർഷമുണ്ടാക്കിയത്''- ഷാഫി പറഞ്ഞു.
പിന്നിൽ നിന്നായിരുന്നു അടിച്ചതെന്നാണ് എസ്പി പറഞ്ഞത്. എന്നാൽ, പിന്നിൽനിന്നല്ല, മുന്നിൽ നിന്നു തന്നെയായിരുന്നു അടി. മൂന്നാമതും തന്നെ ഉന്നം വച്ച് അടിക്കാൻ ശ്രമിച്ചപ്പോൾ മറ്റൊരു പൊലീസുകാരൻ തടയുകയായിരുന്നു എന്നും ഷാഫി പറഞ്ഞു.
അഭിലാഷ് ഡേവിഡ് എന്ന പൊലീസ് ഗുണ്‌ടയാണ് അക്രമത്തിനു നേതൃത്വം നൽകിയതെന്നും എംഎൽഎ ആരോപിച്ചു. അടച്ചയാൾക്കെതിരേ നടപടിയെടുക്കുമെന്ന് റൂറൽ എസ്പി പറഞ്ഞിരുന്നു. ആരുടെ ഭീഷണിക്കു വഴങ്ങിയാണ് അതുണ്ടാകാത്തതെന്നും ഷാഫി ചോദിച്ചു. സർക്കാരിന്‍റെ എഐ ടൂൾ പണിമുടക്കിയതു കൊണ്ടാണോ അടിച്ചയാളെ കണ്ടെത്താൻ കഴിയാത്തതെന്നും ഷാഫി പരിഹസിച്ചു.
അക്രമം ആസൂത്രിതമായിരുന്നു എന്നു സ്ഥാപിക്കാൻ ചില ദൃശ്യങ്ങളും ഷാഫി പുറത്തുവിട്ടു.