പൊലീസ് തലപ്പത്തെ അഴിച്ചുപണി മരവിപ്പിച്ചത് പരാതി ഉയർന്നതോടെ
തിരുവനന്തപുരം: പൊലീസ് തലപ്പത്തെ അഴിച്ചുപണിയിൽ സേനയിൽ വ്യാപക പരാതി ഉയർന്നതോടെയാണ് സർക്കാർ നടപടി തിരുത്തിക്കൊണ്ട് ഉത്തരവിറക്കിയതെന്ന് വിവരം. കഴിഞ്ഞയാഴ്ച നടത്തിയ സുപ്രധാന നിയമനങ്ങളാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ എതിർപ്പിനെത്തുടർന്ന് റദ്ദാക്കിയത്. എഡിജിപി എം.ആര്‍. അജിത് കുമാറിനെ എക്‌സൈസ് കമ്മിഷണറാക്കിയത് ഉള്‍പ്പെടെ റദ്ദാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് വന്നിരിക്കുന്നത്.
ഐജിമാര്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് പുതിയ ഉത്തരവെന്നാണ് വിവരം. തന്നെ ജയിൽ മേധാവി പദവിയിൽ നിന്നും അക്കാഡമിക് ചുമതലയിലേക്ക് മാറ്റിയതിൽ ബൽറാംകുമാർ ഉപാധ്യായ പരാതി അറിയിച്ചിരുന്നു. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ എക്സൈസ് കമ്മിഷണറെ മാറ്റിയതിലും പരാതി ഉയർന്നു.
ജൂണ്‍ മാസം അവസാനത്തോടെ നിലവിലെ ഡിജിപി വിരമിക്കും. അപ്പോള്‍ സ്വാഭാവികമായും പൊലീസ് തലപ്പത്ത് മാറ്റങ്ങളുണ്ടാകും. അങ്ങനെയിരിക്കെ എന്തിനാണ് തിടുക്കപ്പെട്ട് ഒരു അഴിച്ചുപണി എന്നായിരുന്നു പ്രധാന വിമര്‍ശനം.
പഴയ ഉത്തരവ് റദ്ദാക്കിയതോടെ എം.ആര്‍. അജിത് കുമാര്‍ ബറ്റാലിയന്‍ മേധാവി സ്ഥാനത്ത് തന്നെ തുടരും. ജയില്‍ മേധാവിയായി ബല്‍റാം കുമാര്‍ ഉപാധ്യായയും എക്‌സൈസ് കമ്മിഷണറായി മഹിപാല്‍ യാദവും തിരിച്ചെത്തും.
ഒപ്പം എഡിജിപി എച്ച്. വെങ്കിടേഷിന് ക്രൈം ബ്രാഞ്ചിന്‍റെ ചുമതല വീണ്ടും നൽകി. എസ്. ശ്രീജിത്തിനാണ് സൈബർ ഓപ്പറേഷന്‍റെ ചുമതല. ഐജി സ്പർജൻ കുമാർ കേരള പൊലീസ് അക്കാഡമി ഡയറക്റ്ററായും തുടരും.