വാഹന പരിശോധനയ്ക്കിടെ യുവാക്കളെ മർദിച്ച സംഭവം; ആരോപണം തളളി പൊലീസ്
തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ യുവാക്കളെ മർദിച്ച സംഭവത്തിൽ ആരോപണം തളളി ഫോർട്ട് പെലീസ്. യുവാക്കളെ മർദിച്ചിട്ടില്ലെന്നാണ് വിശദീകരണം. മദ്യപിച്ചെത്തിയ യുവാക്കൾ വഴിയിൽ വീണു കിടക്കുന്നത് നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സംഭവ സ്ഥലത്തെത്തി യുവാക്കളെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഓഗസ്റ്റ് ആറിനാണ് തിരുവനന്തപുരം ഈഞ്ചയ്ക്കലിനും മുട്ടത്തറയ്ക്കും ഇടയ്ക്ക് സര്‍വീസ് റോഡിൽ വച്ച് ദിപിനും വിശാഖനും നേരെ പൊലീസിന്‍റെ അതിക്രമമുണ്ടായെന്നു പറയുന്നത്. രാത്രി വാഹന പരിശോധനയ്ക്കിടെ കൈ കാണിച്ചപ്പോൾ വാഹനം നിർത്താതെ പോവുകയായിരുന്നു യുവാക്കൾ.
പൊലീസ് ലാത്തി എറിഞ്ഞ് ബൈക്ക് വീഴ്ത്തുകയായിരുന്നു. തുടർന്ന് യുവാക്കളെ ക്രൂരമായി മർദിക്കുകയായിരുന്നു എന്നും പരാതിയിൽ പറയുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തും.