വിതുരയിൽ പതിനാറുകാരനെ സഹപാഠികൾ മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു
തിരുവനന്തപുരം: വിതുരയിൽ പതിനാറുകാരനെ സഹപാഠികൾ മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. കുട്ടിയെ മർദിച്ച 3 വിദ‍്യാർഥികൾക്കെതിരേയാണ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്. ആര‍്യനാട് പൊലീസാണ് കേസെടുത്തത്. മൂന്ന് പേരെയും ചൊവ്വാഴ്ച ജുവനൈൽ ഹോമിലെത്തിച്ച് കൗൺസിലിങ്ങിന് വിധേയമാക്കും.
വാദികളുടെയും പ്രതികളുടെയും മൊഴികൾ തിങ്കളാഴ്ച രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരി 4ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തായ പെൺകുട്ടിയെ പറ്റി മോശമായി പരമർശം നടത്തിയെന്നാരോപിച്ച് വിദ‍്യാർഥികൾ ചേർന്ന് പതിനാറുകാരനെ മർദിക്കുകയായിരുന്നു.
അഞ്ച് പേരടങ്ങുന്ന സംഘമാണ് വിദ‍്യാർഥിയെ മർദിച്ചതെന്നാണ് വിവരം. ആക്രമണത്തിന്‍റെ ദൃശ‍്യങ്ങൾ വിദ‍്യാർഥികളിലൊരാൾ ഫോണിൽ പകർത്തിയിരുന്നു. ഇത് പുറത്തായതോടെയാണ് പതിനാറുകാരന്‍റെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്.
തുടർന്ന് പൊലീസ് ചൈൽഡ് ലൈനിലേക്ക് പരാതി കൈമാറി. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് മൂന്ന് വിദ‍്യാർഥിയെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ നേരത്തെ ഹാജരാക്കിയിരുന്നു.