വിദ്യാർഥികളുടെ മിനിമം ചാർജ് വർധിപ്പിക്കണം; സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്
പാലക്കാട്: വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. വിദ്യാഥികളുടെ മിനിമം കണ്‍സെഷന്‍ ചാർജ് 1 രൂപയില്‍ നിന്നും 5 രൂപയായി ഉയര്‍ത്തണമെന്നാണ് ബസുടമകള്‍ ആവശ്യം.
പുതിയ അധ്യയന വർഷത്തിൽ പുതുക്കിയ നിരക്ക് നിലവിൽ വരണമെന്നും, അല്ലാത്തപക്ഷം ബസ് സർവീസ് നിർത്തിവയ്ക്കുമെന്നും ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ പാലക്കാട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചു.
കൊവിഡിനു ശേഷം ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവുണ്ടായി. കൂടാതെ, സ്വകാര്യ ബസുകളില്‍ കയറുന്നതില്‍ ബഹുഭൂരിപക്ഷവും വിദ്യാർഥികളാണ്. ഇവരില്‍ നിന്നു മിനിമം നിരക്കു വാങ്ങി സര്‍വീസ് മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നാണ് വാദം.
13 വര്‍ഷത്തോളമായി വിദ്യാർഥികളുടെ മിനിമം ബസ് നിരക്ക് ഒരു രൂപയാണ്. അതിനാൽ ജൂണ്‍ മാസം മുതൽ നിരക്ക് വര്‍ധന ഉണ്ടാകണമെന്ന് സംഘടന ആവശ്യപ്പെട്ടു.
സമരത്തിന്‍റെ വസ്തുത ജനങ്ങളെ ബോധ്യപ്പെടുത്താനായി, ഏപ്രിൽ 3 മുതൽ 9 വരെ കാസർകോട് മുതൽ തിരുവനന്തപുരം വരെ ബസ് സംരക്ഷണ ജാഥ നടത്തുമെന്നും ബസുടമകളുടെ സംഘടന അറിയിച്ചു.