പ്രിയങ്ക ഗാന്ധി
പ്രിയങ്ക ഗാന്ധി ഫയൽ ചിത്രം
Kerala

പ്രധാനമന്ത്രിയുടെ കുത്തക സുഹൃത്തുക്കൾക്ക് വേണ്ടിയുള്ള നയ രൂപീകരണം തൊഴിലില്ലായ്മ വർധിപ്പിക്കുന്നു: പ്രിയങ്ക ഗാന്ധി

ലിന്‍റീഷ് ആന്‍റോ

തൃശൂർ: ലോക്സഭാ ചാലക്കുടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാന്‍റെ പ്രചാരണത്തിൽ ആവേശം നിറച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കൊടുങ്ങല്ലൂർ എറിയാടിലെത്തിയ പ്രിയങ്കാഗാന്ധി മോദി സർക്കാരിനെതിരേ രൂക്ഷവിമർശനമാണ് നടത്തിയത്. ഒളിംപിക്സ് മെഡൽ നേടി രാജ്യത്തിന് അഭിമാനമായ താരങ്ങളും മണിപ്പൂരിലെ സ്ത്രീകളും അപമാനിക്കപ്പെട്ടപ്പോൾ മൗനം പാലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് വന്നപ്പോൾ സ്ത്രീ ജനങ്ങളുടെ അത്താണിയായി സ്വയം അവരോധിക്കുകയാണെന്ന് പ്രിയങ്കഗാന്ധി കുറ്റപ്പെടുത്തി.

പുതിയ ഇന്ത്യയിൽ നിലനിൽപ്പിനു വേണ്ടി കർഷകർ പ്രക്ഷോഭം നടത്തുകയാണ്. എന്നാൽ അവരെ ബി.ജെ.പി സർക്കാർ ദേശദ്രോഹികളാക്കുകയാണ് ചെയ്യുന്നത്. ഭരണഘടയെ വെറും കടലാസ് കഷണമായി മാത്രമായി കേന്ദ്ര സർക്കാർ കാണുന്നു. സാമ്പത്തിക അടിത്തറ തകിടം മറിഞ്ഞു. രാജ്യത്ത് അഴിമതി സ്ഥാപനവൽക്കപ്പെട്ടിരിക്കുകയാണെന്നും അതിന് തെളിവാണ് തെരഞ്ഞെടുപ്പ് ബോണ്ടെന്നും പ്രിയങ്ക ആരോപിച്ചു. സമൂഹത്തിൽ വിഭജനം ഉണ്ടാക്കാൻ സിഎഎ പോലുള്ള നിയമം കൊണ്ടുവരുന്നു. പ്രധാനമന്ത്രിയുടെ കുത്തക സുഹൃത്തുക്കൾക്ക് വേണ്ടിയുള്ള നയ രൂപീകരണം രാജ്യത്ത് തൊഴിലില്ലായ്മ വർധിപ്പിക്കുകയാണ്. രാജ്യത്തെ ജനങ്ങൾ ഒന്നടങ്കം ഉയിർത്തെഴുന്നേൽക്കാൻ സമയമായിരിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

പി.ജെ.ജോയ് അധ്യക്ഷത വഹിച്ചു. സ്ഥാനാർഥി ബെന്നി ബഹനാൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, ടി.എൻ. പ്രതാപൻ എംപി, എംഎൽഎമാരായ റോജി എം. ജോൺ, അൻവർ സാദത്ത്, സനീഷ് കുമാർ ജോസഫ്, എൽദോസ് കുന്നപ്പള്ളി, മുൻ എംപി കെ.പി. ധനപാലൻ, ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂർ, അബ്ദുൾ മുത്തലിബ്, സി.എ.റഷീദ്, എം.കെ.അബ്ദുൾ സലാം, മുജീബ് റഹ്മാൻ, സാദിക്ക് തുടങ്ങിയവർ പങ്കെടുത്തു.

ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് സമ്മേളനം നടന്ന ചേരമാൻപറമ്പ് മൈതാനിയിൽ പ്രിയങ്ക എത്തിയത്. പ്രിയങ്കയെ നേരിൽ കാണുന്നതിനും പ്രസംഗം കേൾക്കുന്നതിനുമായി ആയിരക്കണക്കിന് ജനങ്ങളാണ് എറിയാടിലെത്തിയത്.

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസിൽ രാഹുലിന് ജർമ്മൻ പൗരത്വമില്ലെന്ന് സ്ഥിരീകരണം; റെഡ് കോർണർ നോട്ടീസ് ഇറക്കുന്നതും പരിഗണനയിൽ

കേരളത്തീരത്ത് കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത

പാർലമെന്‍റിൽനിന്നു ക്രിക്കറ്റിലേക്ക്? ഇന്ത്യൻ കോച്ചാകാൻ ഗംഭീറിനു ക്ഷണം

എംജി സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

ഫാക്റ്റിന്‍റെ ലാഭം കുത്തനെ കുറഞ്ഞു