ആർ. ശ്രീലേഖ
തിരുവനന്തപുരം: പാർട്ടിയുമായി ശീതയുദ്ധം തുടർന്ന് ബിജെപി കൗൺസിലർ ആർ.ശ്രീലേഖ. ശാസ്തമംഗലത്തു നിന്ന് വിജയിച്ചിട്ടും മേയർ പദവിയിലേക്ക് പരിഗണിക്കാതിരുന്നതാണ് ശ്രീലേഖയുടെ അതൃപ്തിയുടെ കാരണം. ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് പാതിയായപ്പോൾ ഇറങ്ങിപ്പോയി ശ്രീലേഖ തുടക്കത്തിലേ അതൃപ്തി വ്യക്തമാക്കിയിരുന്നു. പിന്നീട് കോർപ്പറേഷൻ സ്ഥിര സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ ശ്രീലേഖയുടെ വോട്ട് അസാധുവായതും ബിജെപിക്ക് പാരയായി.
സമിതി അംഗങ്ങൾക്കായുള്ള തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനുള്ള സ്ലിപ്പിൽ ഒപ്പിടാതെയാണ് ശ്രീലേഖ വോട്ടു രേഖപ്പെടുത്തിയത്. വോട്ടു ചെയ്യേണ്ട രീതിയെക്കുറിച്ച് ബോധവത്കരണം നൽകുന്നതിനായി പാർട്ടി നൽകിയ ക്ലാസിലും ശ്രീലേഖ പങ്കെടുത്തിരുന്നില്ല. ഇതോടെ പാർട്ടി പ്രവർത്തകരും അതൃപ്തി പ്രകടമാക്കുന്നുണ്ട്.
കൗൺസിലർ ആയി ചുമതലയേറ്റതിനു പിന്നാലെ ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിൽ നിന്ന് എംഎൽഎ ഓഫിസ് മാറ്റണമെന്ന് ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. എംഎൽഎ വി.കെ. പ്രശാന്തും എൽഡിഎഫും ശക്തമായി ഈ ആവശ്യത്തിനെതിരേ രംഗത്തെത്തിയപ്പോൾ ശ്രീലേഖയെ സംരക്ഷിക്കാൻ പാർട്ടി തയാറായില്ലെന്നും ആരോപണം ഉയരുന്നുണ്ട്. വിജയിച്ചാൽ തനിക്ക് മേയർ സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന വെളിപ്പെടുത്തലും പാർട്ടിയെ വെട്ടിലാക്കിയിട്ടുണ്ട്. നിലവിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രീലേഖയ്ക്ക് വിജയിക്കാൻ സാധ്യതയുള്ള സീറ്റ് വാഗ്ദാനം ചെയ്തതായും അഭ്യൂഹങ്ങളുണ്ട്.