ആർ. ശ്രീലേഖ
തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് കഴിഞ്ഞ ദിവസം മഹിളാ മോർച്ചാ പ്രവർത്തകർ നടത്തിയ മാർച്ചിനിടെ 'പോടാ പുല്ലെ പൊലീസേ' എന്നു മുദ്രാവാക‍്യം വിളിച്ചതിന് മുൻ ഡിജിപി ആർ. ശ്രീലേഖയെ പ്രതി ചേർത്തു. സംഭവത്തിൽ ശ്രീലേഖയ്ക്കെതിരേ നടപടി സ്വീകരിക്കാത്തത് വലിയ വിവാദമായിരുന്നു.
ഇതിനു പിന്നാലെയാണ് ശ്രീലേഖയെയും തിരുവനന്തപുരം കോർപ്പറേഷൻ ഡെപ‍്യൂട്ടി മേയർ ആശാനാഥിനെയും പ്രതി ചേർത്ത് വട്ടിയൂർക്കാവ് പൊലീസ് നെടുമങ്ങാട് കോടതിയിൽ പ്രത‍്യേക റിപ്പോർട്ട് സമർപ്പിച്ചത്. ശ്രീലേഖയെ അഞ്ചാം പ്രതിയായും ആശാനാഥിനെ ആറാം പ്രതിയുമായാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നെട്ടയത്ത് കഴിഞ്ഞ ദിവസമുണ്ടായ സിപിഎം- ബിജെപി സംഘർഷത്തിൽ അറസ്റ്റിലായ ബിജെപി പ്രവർത്തകരെ മർദിച്ച പൊലീസുകാർക്കെതിരേ നടപടി വേണമെന്നാവശ‍്യപ്പെട്ടായിരുന്നു പ്രതിഷേധ മാർച്ച്.