തിയെറ്ററുകളിൽ റെയ്ഡ്; പോപ്‌കോണിനും ശീതള പാനീയങ്ങൾക്കും അടക്കം അഞ്ചിരട്ടി വില; കേസെടുത്തു
പ്രതീകാത്മക ചിത്രം
കൊച്ചി: എറണാകുളം ജില്ലയിലെ വിവിധ തിയെറ്ററുകളിൽ നടത്തിയ റെയ്ഡിൽ 3 കേസുകൾ രജിസ്റ്റർ ചെയ്തു. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദേശപ്രകാരം ജില്ലാ സപ്ലൈ ഓഫീസർ, ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ, ഭക്ഷ്യ സുരക്ഷാ ഓഫീസർ എന്നിവരുടെ നേത്യത്വത്തിലുള്ള സ്‌ക്വാഡ് റെയ്ഡ് നടത്തിയത്. ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയെറ്ററുകളിലും മറ്റ് തീയെറ്ററുകളിലുമായിരുന്നു പരിശോധന.
തീയെറ്ററുകളിൽ പ്രവർത്തിക്കുന്ന കഫെകളിൽ അന്യായവില വാങ്ങുന്നുവെന്ന പൊതു പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. മൾട്ടിപ്ലക്സുകളിൽ പോപ്‌കോൺ, ശീതള പാനീയങ്ങൾ എന്നിവയുടെ വില പൊതുവിപണിയിലേതിനേക്കാൾ 5 ഇരട്ടിയും സാധാരണ തീയറ്ററുകളിൽ രണ്ട് ഇരട്ടിയും വില ഈടാക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് കേസ്. തീയെറ്റർ മാനേജർമാർക്ക് ഉദ്യോഗസ്ഥ സംഘം നോട്ടീസും നൽകിയിട്ടുണ്ട്.
പൊതുവിപണിയിലെ വിലയുമായി ചേർന്ന് നിൽക്കത്തക്ക വിധം വിലയിൽ മാറ്റം വരുത്താൻ കർശന നിർദേശവും നൽകി. രാവിലെ 11 മണിക്ക് ആരംഭിച്ച റെയ്ഡ് വൈകിട്ട് 4 മണി വരെ നീണ്ടു. വരും ദിവസങ്ങളിൽ കൂടുതൽ തീയറ്ററുകളിൽ പരിശോധന നടത്തുമെന്നാണ് വിവരം.