രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്‍റെ കാലം അവസാനിച്ചതായും പ്രവർത്തന മികവിലൂന്നിയ രാഷ്‌ട്രീയത്തിന്‍റെ പുതിയ യുഗം വരവായെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിഹാർ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഒരിക്കൽ കൂടി തെളിയിക്കുന്നത് അതാണ്. രാജ്യം മുഴുവൻ മാറുകയാണെന്നും ഇനി കേരളത്തിന്‍റെ ഊഴമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
2014 ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ഒരു വഴിത്തിരിവായതുപോലെ, 2025 കേരള രാഷ്‌ട്രീയത്തിലും ഒരു മാറ്റത്തിന് തുടക്കമിടും. ബിഹാറിലെ ജനങ്ങളെപ്പോലെ പുരോഗതിയും വളർച്ചയും അഴിമതിരഹിത ഭരണവുമാണ് മലയാളികളും ആഗ്രഹിക്കുന്നത്. പൊള്ളയായ വാഗ്ദാനങ്ങളും എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും മുന്നോട്ടു വയ്ക്കുന്ന കപട മതേതരത്വമല്ല നാടിനാവശ്യം.
ബിഹാർ തെരഞ്ഞെടുപ്പ് നൽകുന്ന സന്ദേശം വ്യക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപിയും എൻഡിഎയും മുന്നോട്ടുവയ്ക്കുന്ന പ്രവർത്തന മികവിന്‍റെ രാഷ്‌ട്രീയത്തിന് വീണ്ടും പിന്തുണ നൽകിയ ബിഹാറിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ. ഒപ്പം കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോൺഗ്രസിന്‍റെയും ആർജെഡിയുടെയും ജംഗിൾ രാജ് രാഷ്‌ട്രീയത്തെ തള്ളിക്കളഞ്ഞതിനും അഭിനന്ദനങ്ങൾ- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.