രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിൽത്തല്ലി; വസ്ത്രം വലിച്ചുകീറിയെന്ന് എംഎൽഎ, വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയെന്ന് മറുപക്ഷം
തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽത്തല്ല്. പരുക്കേറ്റ രമ്യ ഹരിദാസ് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. എംഎൽഎയുടെ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരേ കേസെടുത്തു. എസ്‌സി, എസ്‌ടി ഉൾപ്പടെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കിക്കുന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
തന്നെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ മോശം പ്രചരണം നടത്തിയത് താൻ ചോദ്യം ചെയ്യുകയായിരുന്നു എന്നാണ് രമ്യ ഹരിദാസ് വ്യക്തമാക്കുന്നു. വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണ് തന്നെ ആക്രമിച്ചത്. വസ്ത്രം ഉൾപ്പെടെ വലിച്ചുകീറി എന്നും കയ്യിൽ പിടിച്ചെന്നും രമ്യ ഹരിദാസ് ആരോപിച്ചു. സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ താൻ നിഷ്പക്ഷത പാലിച്ചതാണ് ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് ഉൾപ്പെടെയുള്ളവരുടെ പ്രകോപനത്തിന് കാരണമെന്ന് എംഎൽഎ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ നടന്ന ബ്ലോക്ക്തല യോഗത്തിനു പിന്നാലെയാണ് സംഘർഷമുണ്ടായത്. എംഎൽഎ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്ത ഔദ്യോഗിക യോഗത്തിൽ എംഎൽഎയുടെ പിഎ ആയ പാളയം പ്രദീപ് പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. പ്രദീപ് യോഗത്തിൽ പങ്കെടുത്തതിൽ പ്രാദേശിയ തലത്തിൽ വിമർശനം ഉയർന്നിരുന്നു.
യോഗത്തിൽ പ്രദീപ് പങ്കെടുത്തതിന്‍റെ ദൃശ്യങ്ങൾ എംഎൽഎ തന്നെ പിന്നീട് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചു. ഇതിനെ ചോദ്യം ചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാവ് സജാദ് ഗ്രൂപ്പിൽ സന്ദേശമയച്ചു. പിന്നാലെ രാത്രി 9.30ന് രമ്യ ഹരിദാസും സംഘവും സജാദിന്‍റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും സജാദിന്‍റെ കോളജ് വിദ്യാർഥിനിയായ മകളെക്കൊണ്ട് ഫോണിലെ സന്ദേശങ്ങൾ വായിപ്പിക്കാൻ ശ്രമിച്ചെന്നും ആക്ഷേപമുണ്ട്. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്തംഗവും വാട്സ്ആപ്പ് ഗ്രൂപ് അഡ്മിനുമായ സജിത് മുട്ടമ്പലം അടക്കമുള്ളവർ സ്ഥലത്തെത്തി. ഇതോടെ തർക്കം കൈയാങ്കളിയിലെത്തുകയായിരുന്നു.