രഞ്ജിനി ഹരിദാസ്, ബി. ഗോപാലകൃഷ്ണൻ
കൊച്ചി: പണം ലഭിച്ചതുകൊണ്ടാണ് രാജ‍്യതലസ്ഥാനത്ത് കോക്റോച്ച് ജനതാ പാർട്ടി നടത്തുന്ന സമരത്തിൽ പങ്കെടുത്തതെന്ന ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍റെ ആരോപണത്തിന് മറുപടിയുമായി അവതാരകയായ രഞ്ജിനി ഹരിദാസ്.
ആരോപണം ഉന്നയിച്ചവർ അത് തെളിയിക്കണമെന്നു പറഞ്ഞ രഞ്ജിനി ഹരിദാസ് എത്ര ഫണ്ടാണ് വാങ്ങിയതെന്ന് വ‍്യക്തമാക്കിയാൽ അക്കൗണ്ട് പരിശോധിച്ച ശേഷം മറുപടി പറയുമെന്ന് കൂട്ടിച്ചേർത്തു. അങ്ങനെ പറഞ്ഞത് ആരാണെന്നും അയാളുടെ പേര് താൻ കേട്ടിട്ട് പോലുമില്ലെന്നും രഞ്ജിനി പറഞ്ഞു.
പണം വാങ്ങി സമരം ചെയ്യുന്നതായിരിക്കും അവരുടെ ശീലമെന്നും പണം നൽകിയാലെ ആർടിസ്റ്റുകൾ വരുകയുള്ളൂയെന്ന് കരുതി ആളുകളെ വിളിച്ചിട്ടുണ്ടാകുമെന്നും രഞ്ജിനി പറഞ്ഞു. രഞ്ജിനി ഹരിദാസിന് ഇപ്പോൾ സ്റ്റേജ് ഷോകൾ ഇല്ലെന്നും അതിനാൽ പണം ലഭിച്ചതുകൊണ്ടാണ് അങ്ങോട്ട് പോയതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.
എന്നാൽ ആ രണ്ട് ദിവസങ്ങളിൽ തനിക്ക് സ്റ്റേജ് ഷോകൾ ഇല്ലായിരുന്നുവെന്നും അതിനാലാണ് സമരത്തിൽ പങ്കെടുത്തതെന്നും രഞ്ജിനി വ‍്യക്തമാക്കി. ഡൽഹിയിൽ നടക്കുന്നത് വലിയൊരു സമരമാണെന്നും കുറേ പേർ കൈയിടിക്കുമെന്നും കുറേ പേർ വിമർശിക്കുമെന്നും അതൊന്നും തന്നെ ബാധിക്കില്ലെന്നും തീയിൽ കുരുത്തതാണ് താനെന്നും രഞ്ജിനി മറുപടി നൽകി.