നാല് വിഖ്യാത സംവിധായകർക്ക് കേന്ദ്രം വിസ നിഷേധിച്ചു
തിരുവനന്തപുരം: നാല് വിഖ്യാത സംവിധായകര്‍ക്ക് കേന്ദ്രം വിസ നിഷേധിച്ച് എന്ന ആരോപണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി. മലയാളികള്‍ കാണാന്‍ ഏറെ ആഗ്രഹിക്കുന്ന സംവിധായകരാണ് ഇവർ. ഇത് മൂലം ഇവരുടെ സിനിമകളും ചലച്ചിത്രമേളയിൽ പ്രദര്‍ശിപ്പിക്കാനായില്ലെന്നും റസൂൽ പൂക്കുട്ടി പറഞ്ഞു. മേളക്ക് മൂന്ന് ദിവസം മുമ്പാണ് 187 സിനിമകള്‍ക്ക് അനുമതി നിഷേധിച്ച് കേന്ദ്രം അറിയിപ്പ് നല്‍കിയത്. വിദേശകാര്യമന്ത്രാലയത്തിന്‍റെ എതിര്‍പ്പായിരുന്നു പ്രശ്നം. പിന്നീട് താന്‍ നേരിട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ കണ്ടാണ് പ്രശ്നം പരിഹരിച്ചതെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കി.
ദുബായിൽ ആയിരുന്ന താന്‍ ഇതിനായി ഡൽഹിയിൽ എത്തി സംസാരിക്കുകയായിരുന്നു. കോൺഗ്രസ് എംപി ശശി തരൂരൂം പ്രശ്നത്തില് ഇടപെട്ട് സഹായം നല്‍കി.
വിദേശ നയം മുന്‍നിർത്തി സിനിമയ്ക്ക് അനുമതി നിഷേധിച്ചാൽ അത് പാലിക്കാന്‍ അക്കാദമി ബാധ്യസ്ഥമാണെന്നും പൂക്കുട്ടി പറഞ്ഞു. ഇക്കാര്യത്തിൽ സംസ്ഥാന സര്‍ക്കാരിന്‍റെ രാഷ്ട്രീയ തീരുമാനത്തിനല്ല പ്രസക്തി. അത് കൊണ്ടാണ് ആറ് സിനിമകളുടെ അനുമതി നിഷേധിച്ചത് അംഗീകരിച്ചതെന്നും പൂക്കുട്ടി പറഞ്ഞു. തന്‍റെ അസാനിധ്യം മേളയെ ബാധിച്ചിട്ടില്ലെന്നും വീഡിയോ കോൺഫറൻസിലൂടെ താൻ എപ്പോഴും സംഘാടനത്തിൽ ഉണ്ടായിരുന്നുവെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കി.