വാൽപ്പാറ ദുരന്തത്തിന് കാരണമായത് ഡ്രൈവറുടെ പരിചയക്കുറവ്, അമിതമായി ബ്രേക്ക് ഉപയോഗിച്ചെന്ന് ആർടിഒ
വാൽപ്പാറ: ഒൻപതു പേരുടെ ജീവനെടുത്ത വാൽപ്പാറ അപകടത്തിന് കാരണമായത് ഡ്രൈവറുടെ പരിചയക്കുറവെന്ന് പൊള്ളാച്ചി ആർടിഒ. വാൽപ്പാറ- പൊള്ളാച്ചി ചുരം റോഡിൽ വച്ചാണ് അപകടമുണ്ടായത്. ചുരം ഇറങ്ങുന്ന സമയത്ത് അമിതമായി ബ്രേക്ക് ഉപയോഗിച്ചതും അപകടത്തിലേക്ക് നയിച്ചു. അപകട സമയത്ത് മോശം കാലാവസ്ഥയോ കാഴ്ചക്കുറവോ ഉണ്ടായിരുന്നില്ലെന്നും ആർടിഒ സെഞ്ചഴിയൻ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവൺമെന്‍റ് എൽപി സ്കൂളിൽ നിന്നുള്ള അധ്യാപകരും ജീവനക്കാരും അടങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. 13 പേർ അടങ്ങിയ സംഘത്തിൽ ഒൻപതു പേർക്കും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു. നാലു പേർക്ക് പരുക്കേറ്റു. ഡ്രൈവർ ഉൾപ്പടെ മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണ്.
പൊള്ളാച്ചി വഴി നാട്ടിലേക്കു മടങ്ങുമ്പോൾ ചുരത്തിലെ 13–ാം ഹെയർപിൻ വളവു തിരിയുന്നതിനിടെ നിയന്ത്രണംവിട്ട വാൻ പലതവണ കീഴ്മേൽ മറിഞ്ഞു തെറിച്ച് 9–ാം വളവിലേക്കു പതിക്കുകയായിരുന്നു. 8 പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. വാൻ 9–ാം വളവിലെ കൈവരിയിൽ ഇടിച്ച് മരത്തിൽ തട്ടിയാണു നിന്നത്.