ദ്വാരപാലക ശിൽപ്പത്തിലെ പാളികളിൽ അവശേഷിക്കുന്നത് വെറും 36 പവൻ സ്വർണം, കുറഞ്ഞത് 222 പവൻ
തിരുവനന്തപുരം: ശബരിമല ദ്വാര പാലക ശിൽപ്പത്തിന്‍റെ പാളികളിൽ ഇനി അവശേഷിക്കുന്നത് 36 പവൻ മാത്രം, 222 പവൻ സ്വർണമാണ് കുറഞ്ഞിരിക്കുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. 1999ൽ 258 പവൻ സ്വർണമാണ് പാളികളിൽ ഉണ്ടായിരുന്നതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തിൽ. കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്യുന്നതിനുള്ള നീക്കത്തിലാണ് പൊലീസ്. പോറ്റിയുടെ സഹായിയായ ഹൈദരാബാദ് സ്വദേശി നാഗേഷ് സ്വർണപാളികളിൽ നിന്ന് സ്വർണം വിറ്റിരിക്കാമെന്നാണ് പൊലീസിന്‍റെ സംശയം.
നാഗേഷിന്‍റെ സ്ഥാപനത്തിനാലാണ് സ്വർണപാളികൾ ഏറെ ദിവസം സൂക്ഷിച്ചിരുന്നത്. പിന്നീട് സ്വർണം പൂശാനായി ചെന്നൈയിലെത്തിച്ചതും നാഗേഷാണ്. ഇതിനിടെ നാലര കിലോ സ്വർണത്തിന്‍റെ വ്യത്യാസമാണ് ഉണ്ടായതെന്നും അന്വേഷണസംഘം കണ്ടെത്തി.
സ്വർണപാളികൾ തിരികെ എത്തിച്ചപ്പോൾ തൂക്കം കുറഞ്ഞതാണ് സംശയത്തിന് കാരണമായത്. പത്തനംതിട്ടയിൽ പ്രത്യേക അന്വേഷണം സംഘം വൈകാതെ ഓഫിസ് തുറക്കും. റാന്നി കോടതിയിലാണ് എഫ്ഐആർ സമർപ്പിക്കുക. ആദ്യഘട്ടത്തിൽ മോഷ്ടിക്കപ്പെട്ടുവെന്ന് കരുതുന്ന സ്വർണം കണ്ടെത്താനാണ് ശ്രമം.