എന്‍. വിജയകുമാർ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായിരുന്ന എൻ. വിജയകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്ക് കൊല്ലം വിജിലൻസ് കോടതിയാണ് റിമാൻഡ് ചെയ്തത്. കേസിലെ പ്രതിയായ എ. പത്മകുമാർ പ്രസിഡന്‍റായിരുന്ന ബോർഡിൽ അംഗമായിരുന്നു വിജയകുമാർ.
പത്മകുമാറിന്‍റെ തീരുമാനങ്ങൾ അനുസരിച്ച് താൻ ഒപ്പിട്ടെന്നായിരുന്നു വിജയകുമാർ നേരത്തെ മൊഴി നൽകിയിരിക്കുന്നത്. സ്വർണപ്പാളി പുതുക്കുന്ന കാര‍്യം ബോർഡ് യോഗത്തിൽ പത്മകുമാർ പറഞ്ഞിരുന്നതായും മറ്റൊന്നും വായിക്കാതെ അദ്ദേഹത്തെ വിശ്വസിച്ച് താൻ ഒപ്പിട്ടെന്നും വിജയകുമാർ പ്രത‍്യേക അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. കട്ടിളപ്പാളി കേസിൽ 12-ാം പ്രതിയും ദ്വാരപാലക ശിൽപ്പ കേസിൽ 15-ാം പ്രതിയുമാണ് വിജയകുമാർ.