സ്വർണപ്പാളി വിവാദം; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർക്ക് സസ്പെൻഷൻ
ശബരിമല ദ്വാര പാലക ശിൽപ്പം - file image
പത്തനംതിട്ട: ശബരിമല ശ്രീകോവിലിലിനു മുന്നിലെ ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണപ്പാളി കാണാതായ സംഭവത്തിൽ നടപടിയുമായി ദേവസ്വം ബോർഡ്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തു.
ചെമ്പുപാളിയെന്ന് രജിസ്റ്ററിലെഴുതിയാണ് 2019 ൽ സ്വർണം പൂശാൻ നൽകിയതെന്ന കണ്ടെത്തലിനു പിന്നാലെയാണ് നടപടി. എന്നാൽ രേഖകളിലെവിടെയും സ്വർണം എന്നില്ലാത്തതിനാലാണ് ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയതെന്നാണ് മുരാരി ബാബുവിന്‍റെ പ്രതികരണം. നിലവിൽ ബോർഡ് ഡെപ്യൂട്ടി കമ്മിഷണറാണ് മുരാരി ബാബു.
അതേസമയം, ദ്വാരപാലക ശിൽപ്പങ്ങളുടെ പാളിയിൽ നിന്നും ഒരു കിലോയോളം സ്വർണം നഷ്ടപ്പെട്ടതായാണ് ദേവസ്വം വിജിലൻസ് വ്യക്തമാക്കുന്നത്. ഇത് ഉണ്ണി കൃഷ്ണൻ പോറ്റി മറിച്ചു വിൽക്കുകയോ കൈവശം വയ്ക്കുകയോ ചെയ്തതായാണ് നിഗമനം. അതിനാൽ തന്നെ സ്വർണക്കവർച്ചയുടെ പേരിൽ കേസെടുത്തുകൊമ്ട് അന്വേഷണം ആരംഭിക്കാനാണ് എഡിജിപി എച്ച്. വെങ്കിടേഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്‍റെ തീരുമാനം.