വാദം പൊളിയുന്നു; കടകംപള്ളി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയത് ഒന്നിലധികം തവണ!
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ വാദം പൊളിയുന്നു. പോറ്റിയുടെ വീട്ടിൽ കടകംപള്ളി ഒന്നിലധികം തവണ സന്ദർശനം നടത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
2016 ൽ മന്ത്രിയായിരിക്കെ ശബരിമലയിൽ വച്ച് പോറ്റിയെ കണ്ടെന്നും അദ്ദേഹത്തിന്‍റെ നിർബന്ധ പ്രകാരം പൊലീസ് അകമ്പടിയോടെ അദ്ദേഹത്തിന്‍റെ വീട്ടിൽ പോയെന്നുമായിരുന്നു കടകംപള്ളി സുരേന്ദ്രന്‍റെ വാദം. ഭക്തതനെന്ന നിലയിലാണ് ശബരിമലയിൽ വച്ച് പരിചയപ്പെട്ടതെന്നും കടകംപള്ളി പറഞ്ഞിരുന്നു.
കടകംപള്ളി സുരേന്ദ്രനുമായുള്ള അടുപ്പത്തെക്കുറിച്ച് ഉണ്ണികൃഷ്ണൻ പോറ്റി എസ്ഐടിക്ക് മൊഴി നൽകിയിട്ടുണ്ട്. 2017 ൽ മുതൽ കടകംപള്ളിയുമായുയി നല്ല ബന്ധമുണ്ടെന്നും തന്‍റെ വീട്ടിൽ വന്നിട്ടുണ്ടെന്നുമാണ് മൊഴിയിൽ പരാമർശിക്കുന്നത്. രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും സമ്മാനങ്ങൾ നൽകിയിട്ടുണ്ട്. പോറ്റിയുടെ വീട്ടിൽ 2 തവണ മന്ത്രി എത്തിയതായി അയൽവാസിയും മൊഴി നൽകിയിട്ടുണ്ട്.