കണ്ഠര് രാജീവര്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായതിനു പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുകയായിരുന്ന തന്ത്രി കണ്ഠര് രാജീവര് ആശുപത്രി വിട്ടു. പരിശോധന ഫലങ്ങൾ സാധാരണ നിലയിലായതോടെയാണ് തന്ത്രിയെ ഞായറാഴ്ചയോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.
പൂജപ്പുര സബ്ജയിലിലേക്ക് തന്ത്രിയെ മാറ്റിയതായാണ് സൂചന. തന്ത്രി ആശുപത്രി വിട്ട പശ്ചാത്തലത്തിൽ പ്രത‍്യേക അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകും. ആരോഗ‍്യനില കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം കസ്റ്റഡി അപേക്ഷ നൽകാതിരുന്നത്.
കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി, സ്വർണ വ‍്യാപാരിയായ ഗോവർധൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എ. പത്മകുമാർ എന്നിവരെ ഒരുമിച്ചിരുത്തി ചോദ‍്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. കഴിഞ്ഞ ദിവസം തന്ത്രിയുടെ വീട്ടിൽ എസ്ഐടി നടത്തിയ പരിശോധനയിൽ നിർണായക വിവരങ്ങൾ ലഭിച്ചുവെന്നാണ് വിവരം.