കണ്ഠര് രാജീവര്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിലായ തന്ത്രി കണ്ഠര് രാജീവരെ കൂടുതൽ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചല തന്ത്രിയെ ജനറൽ ആശുപത്രിയിലെ ഡോക്റ്റർ മെഡിക്കൽ കോളെജിലേക്ക് റഫർ ചെയ്യുകയായിരുന്നു.
ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ രക്തസമ്മര്‍ദം ഉയര്‍ന്ന തോതിലാണെന്ന് വ്യക്തമായെന്ന് ഡോക്റ്റര്‍മാര്‍ അറിയിച്ചു. ഇസിജിയിൽ കൂടുതൽ പരിശോധന വേണ്ടിവരുമെന്നും തന്ത്രിയുടെ കാലിന് നീരുണ്ടെന്നും ഡോക്റ്റര്‍ അറിയിച്ചു.
തന്ത്രിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ട്. ഈ സാഹചര്യത്തിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും കൂടുതൽ പരിശോധനക്കായി മെഡിക്കൽ കോളെജിലേക്ക് മാറ്റണമെന്ന് ഡോക്റ്റർ അറിയിച്ചതോടെയാണ് അന്വേഷണ സംഘം കണ്ഠര് രാജീവരെ മെഡിക്കൽ കോളെജിലേക്ക് മാറ്റിയത്.
ശനിയാഴ്ച രാവിലെ ജയിലിൽ തന്ത്രിക്ക് ഭക്ഷണം കൊടുക്കാൻ എത്തിയപ്പോൾ ജയിൽ അധികൃതരോട് ഡോക്റ്ററെ കാണണമെന്ന് തന്ത്രി ആവശ്യപ്പെടുകയായിരുന്നു. തന്ത്രിക്ക് മതിയായ ചികിത്സ നൽകണമെന്ന് ജയിൽ സൂപ്രണ്ടിനോട് കോടതി നിര്‍ദേശിച്ചിരുന്നു.