.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ശബരിമല സ്വർണക്കൊള്ള ഇരു മുന്നണികൾക്കും രാഷ്ട്രീയ ആയുധം.
file image
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കെ.സി. വേണുഗോപാലിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച ആരോപണങ്ങൾ കേരള രാഷ്ട്രീയത്തിൽ ചർച്ചയാകുന്നു. 2004ൽ ദേവസ്വം മന്ത്രിയായിരുന്ന കാലത്തെ കാര്യങ്ങൾ ഉയർത്തിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ വിമർശനം. എന്നാൽ, കേസിലെ പ്രതികൾ ശബരിമലയിലെത്തുന്നത് വേണുഗോപാലിന്റെ കാലാവധി കഴിഞ്ഞാണെന്ന് അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കെ.സി. വേണുഗോപാലിന്റെ രാഷ്ട്രീയ സ്വാധീനത്തെ സിപിഎം ഭയപ്പെടുന്നുണ്ടെന്നും, സർക്കാരിനെതിരായ സ്വർണക്കൊള്ള ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ നീക്കമെന്നുമാണ് പ്രതിപക്ഷത്തിന്റെ വാദം.
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിനെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച ആരോപണങ്ങൾ കേരള രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള രാഷ്ട്രീയ നീക്കമാണിതെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ, പഴയകാല സംഭവങ്ങൾ മുൻനിർത്തി ഭരണപക്ഷം പ്രതിരോധം തീർക്കുകയാണ്.
2004-ൽ യുഡിഎഫ് സർക്കാരിൽ ദേവസ്വം മന്ത്രിയായിരുന്നു കെ.സി. വേണുഗോപാൽ എന്നതിനെ അടിസ്ഥാനമാക്കിയാണ് മുഖ്യമന്ത്രി ആരോപണം ഉന്നയിക്കുന്നത്. എന്നാൽ, കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ എത്തുന്നത് 2007നു ശേഷമാണെന്ന് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം തന്നെ കണ്ടെത്തിയിട്ടുണ്ട്. ഈ വസ്തുത നിലനിൽക്കെ, പ്രതിപക്ഷ നേതാവിന്‍റെ 'പുതുയുഗ യാത്ര' ആരംഭിക്കുന്ന അതേ ദിവസം തന്നെ കെ.സി. വേണുഗോപാലിനെ ലക്ഷ്യം വെച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലപാട് മാറ്റം
വിഷയത്തിൽ മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ സ്വീകരിച്ച നിലപാടും ചർച്ചയാകുന്നുണ്ട്. ആദ്യം വേണുഗോപാലിനെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിച്ച മന്ത്രി, സഭയിൽ നടത്തിയ പരാമർശങ്ങളിൽ പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്‍റായിരുന്ന കാലത്താണ് പോറ്റി ശബരിമലയിലെത്തിയത് എന്ന പുതിയ വാദത്തിലേക്ക് മാറി. ഈ മലക്കംമറിച്ചിൽ സർക്കാരിന്‍റെ ആരോപണങ്ങളിലെ അവ്യക്തതയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് നിരീക്ഷകർ കരുതുന്നു.
വേണുഗോപാൽ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് ദേവസ്വം ബോർഡുമായി കടുത്ത ഭിന്നതയിലായിരുന്നുവെന്ന് അക്കാലത്തെ മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ബോർഡിലെ നിയമന വിവാദം ഉയർന്നപ്പോൾ തന്നെ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തത് വേണുഗോപാലായിരുന്നു. ഭരണാധികാരിയും ബോർഡും തമ്മിലുള്ള ഈ അകൽച്ച നിലനിൽക്കെ, വർഷങ്ങൾക്ക് ശേഷം നടന്ന സ്വർണക്കൊള്ളയിൽ അദ്ദേഹത്തെ ബന്ധിപ്പിക്കുന്നത് യുക്തിസഹമല്ലെന്ന് ഒരു വിഭാഗം വാദിക്കുന്നു.
രാഷ്ട്രീയ വിലയിരുത്തൽ
ശബരിമല വികസനത്തിന് വനഭൂമി ലഭ്യമാക്കുന്നതടക്കമുള്ള കാര്യങ്ങളിൽ സജീവമായി ഇടപെട്ട ഭരണാധികാരിയായിരുന്നു വേണുഗോപാൽ. കേരള രാഷ്ട്രീയത്തിലേക്ക് അദ്ദേഹം സജീവമായി മടങ്ങിവരാനുള്ള സാധ്യതകൾ സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യമാണ് രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നത്. നിലവിലെ സ്വർണക്കള്ളക്കടത്ത് കേസിൽ സിപിഎം പ്രതിനിധികളായ മുൻ ബോർഡ് അംഗങ്ങൾക്കെതിരേ ഉയർന്ന ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുൻ മന്ത്രിയെ ഉന്നം വയ്ക്കുന്നതെന്നാണ് കോൺഗ്രസിന്‍റെ നിലപാട്.
കോടതി നിയോഗിച്ച അന്വേഷണസംഘം പിടികൂടിയ പ്രതികളെ സംരക്ഷിക്കുകയാണെന്ന ആരോപണവും മുഖ്യമന്ത്രിക്കെതിരേ ഉയരുന്നുണ്ട്. ഏതായാലും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല വിഷയം വീണ്ടും സജീവ ചർച്ചയാക്കി മാറ്റാനാണ് ഇരു മുന്നണികളുടെയും നീക്കം.