ശബരിമല കൊടിമര പുനപ്രതിഷ്ഠയുടെ മറവിലും സ്വർണക്കൊള്ള; ദേവസ്വം വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു
പത്തനംതിട്ട: ശബരിമല കൊടിമര പുനപ്രതിഷ്ഠയുടെ മറവിലും സ്വർണക്കൊള്ള നടന്നെന്ന് സൂചിപ്പിച്ച് ദേവസ്വം വിജിലൻസിന്‍റെ അന്വേഷണ റിപ്പോർട്ട്. സ്വർണത്തിന്‍റെ അളവിൽ വ്യക്തതയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, സ്വർണത്തിന് കൃത്യമായ കണക്കുണ്ടെന്നും ഇപ്പോൾ തന്നെ ഇത് പുറത്തു വിട്ടത് രാഷ്ട്രീയ പ്രേരിതമാണെന്നും മുൻ ദേവസ്വം ബോർഡി അംഗം അജയ് തറയിൽ ആരോപിച്ചു. വി.ഡി. സതീശന്‍റെ ജാഥ കൊച്ചിയിലെത്തിയപ്പോൾ ചോദ്യം ചെയ്യാനുള്ള നീക്കം ആരംഭിച്ചത് മുൻകൂട്ടി പ്ലാൻ ചെയ്താണെന്നും അദ്ദേഹം പറഞ്ഞു.
2017 ലെ കൊടിമര പുനപ്രതിഷ്ഠയിലെ അന്വേഷണം നീളുന്നത് വാജിവാഹനം തന്ത്രി കൊണ്ടുപോയതിനേക്കാൾ യുഡിഎഫിന്‍റെ പങ്കിനെക്കുറിച്ചാണ്. യുഡിഎഫിന്‍റെ ഭരണകാലത്ത് സ്വർണം കൊള്ളയടിച്ചോ എന്നതിലേക്കാണ് അന്വേഷണം നീളുന്നത്.
കൊടിമരത്തിൽ പൂശാനായി കസ്റ്റംസിൽ നിന്നും ദേവസ്വം ബോർഡ് 9 കിലോ 160 ഗ്രാം സ്വർണം വാങ്ങിയിരുന്നു. ഇതിനു പുറമേ 412 ഗ്രാം സ്വർണം ഭക്തർ സംഭാവനയായി നൽകിയിരുന്നു. സിനിമാ താരം നൽകിയ 80 ഗ്രാം സ്വർണവും നിർമാതാവ് നൽകിയ 247 ഗ്രാം സ്വർണവും ഇതിൽ ഉൾപ്പെടും. ആകെ ഉള്ള 9 കിലോ 570 ഗ്രാം സ്വർണത്തിൽ 9 കിലോ 340 ഗ്രാം സ്വർണം മാത്രമാണ് ഉപയോഗിച്ചത്. ബാക്കിയുള്ള 233 ഗ്രാം സ്വർണം അതായത് 30 പവൻ സ്വർണം എവിടെ എന്നതിന് രേഖകളില്ല. 27 ഭക്തർ സ്വർണം സംഭാവന ചെയ്തെന്ന് പറയുമ്പോൾ ഇതിൽ 12 പേർ നൽകിയ സ്വർണം രേഖപ്പെടുത്തുകയോ ഇവർക്ക് രസീത് നൽകുകോ ചെയ്തിട്ടില്ല.